കൊറോണവൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ സ്പെയിനില്‍ തൊഴിലില്ലായ്മ നിരക്ക് സര്‍വകാല റിക്കാർഡിൽ. നേരത്തെതന്നെ മന്ദഗതിയിലായിരുന്ന സമ്പദ് വ്യവസ്ഥ ഇപ്പോള്‍ പരിതാപകരമായ അവസ്ഥയിലേക്കാണു നീങ്ങുന്നത്.
8,33,979 പേര്‍ക്കാണ് ഈ പ്രതിസന്ധി തുടങ്ങിയ ശേഷം രാജ്യത്തു ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 12 വരെ 2,857 പേര് മാത്രം തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ച സ്ഥാനത്തുനിന്നാണ് ഇത്രയും വലിയ വളര്‍ച്ച.
കൊറോണ വൈറസ് ബാധ കാരണം തൊഴില്‍മേഖല നേരിടുന്ന പ്രതിസന്ധി യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മനിയെയും ബാധിച്ചുതുടങ്ങി. ലുഫ്താന്‍സ എയര്‍ലൈന്‍ 87,000 ജീവനക്കാരെ ഒറ്റയടിക്കു കുറഞ്ഞ ജോലി സമയത്തിലേക്കു മാറ്റിയതുതന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം.
എയര്‍ലൈനിന്റെ ആകെ ജീവനക്കാരില്‍ അറുപതു ശതമാനത്തിലധികം പേര് വരും ഈ എണ്ണം. രാജ്യത്തെ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ നൂറു ബില്യന്‍ യൂറോ വായ്പയായി അനുവദിക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെഎഫ്ഡബ്ല്യൂ ബാങ്ക് ഉത്തരവിറക്കിയിട്ടുണ്ട്.
സര്‍വകാല റിക്കാർഡിൽ സ്പെയിനിലെ തൊഴിലില്ലായ്മ
05:12 PM Apr 04, 2020 | Deepika.com