കോവിഡ് പോലുള്ള മഹാമാരിയുടെയോ ആവർത്തിക്കപ്പെടുന്ന പ്രകൃതിദുരന്തങ്ങളുടെയോ പശ്ചാത്തലത്തിൽ കേരളം എന്ന കൊച്ചു സംസ്ഥാനത്തിൽ വസിക്കുന്നവരുടെ അടിയന്തര ശ്രദ്ധ പതിയേണ്ട അതിപ്രധാന വിഷയമാണ് നമ്മുടെ സ്വയംപര്യാപ്തത എന്നത്. എല്ലാക്കാര്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്ന നമ്മുടെ നിലനില്പിനുതന്നെ ഭീഷണിയാണ് അയൽസംസ്ഥാനങ്ങൾ അതിർത്തികളിൽ ഏർപ്പെടുത്തുന്ന അമിതമായ നിയന്ത്രണങ്ങൾ.
സംസ്ഥാനത്തിന്റെ അതിർത്തിയോടടുത്തു താമസിക്കുന്ന ഞങ്ങൾ ഈ ദിവസങ്ങളിൽ കണ്ട ഭയാനകമായ കാഴ്ച ചന്തകളിലെ ജനത്തിരക്കാണ്. മൂന്നാർ പോലുള്ള സ്ഥലങ്ങളിൽ നിരോധനാജ്ഞവരെ പ്രഖ്യാപിക്കേണ്ടിവന്നു ചന്തയിലെ ജനത്തിരക്ക് നിയന്ത്രിക്കാൻ.
ബഹുഭൂരിപക്ഷം ആളുകളും തേയിലത്തോട്ടങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവരുള്ള പ്രദേശങ്ങളിൽ ഞായറാഴ്ചയാണ് ചന്തദിവസം. സ്വയംപ്രഖ്യാപിത കർഫ്യു ആചരിച്ച കഴിഞ്ഞ ഞായറാഴ്ച ചന്ത പ്രവർത്തിക്കില്ലെന്നറിഞ്ഞ ജനം ശനിയാഴ്ച സാധനങ്ങൾ വാങ്ങാനായി തടിച്ചുകൂടി. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ ഇത്രയധികം കച്ചവടം നടന്നിട്ടില്ലെന്ന് കടയുടമകൾ സാക്ഷ്യപ്പെടുത്തുന്നു. തിങ്കളാഴ്ചയും ജനത്തിരക്കിന് കുറവൊന്നും ഉണ്ടായിരുന്നില്ല. കുറഞ്ഞത് ഒരു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളെങ്കിലും സമാഹരിച്ചു വയ്ക്കാൻ അവർ ശ്രമിച്ചു.
പ്രധാനമന്ത്രിയും കേന്ദ്രധനമന്ത്രിയും മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും പലവട്ടം ഉറപ്പുതന്ന ഒരു കാര്യമാണ് ആരും പട്ടിണി കിടക്കേണ്ടിവരില്ല എന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ജനം ഭ്രാന്തു പിടിച്ചതുപോലെ മാർക്കറ്റിലേക്കോടുന്നത്? സാധാരണക്കാരുടെ വെറും സാധാരണബുദ്ധിയാണ് അവരെ അതിനു പ്രേരിപ്പിച്ചത്. ആ ബുദ്ധിയിലേക്കവരെ നയിച്ചത് അവരുടെ മുൻകാല ജീവിതാനുഭവങ്ങളുമായിരുന്നു.
വിഭവങ്ങൾ അധികം സമാഹരിച്ചുവയ്ക്കേണ്ടതില്ലെന്ന് ഉത്തരവാദപ്പെട്ട അധികാരികൾ പറയുന്പോഴും അവർക്കറിയാമായിരുന്നു അതിർത്തികൾ അടയ്ക്കപ്പെട്ടാൽ കേരളത്തിൽ ഒന്നും ലഭ്യമാകുകയില്ലെന്ന്. ഒരു ഹർത്താലോ ബന്ദോ ലോറിസമരമോ വരുന്പോൾ തട്ടുകടകളിൽ കോഴിമുട്ടപോലും ലഭ്യമല്ലെന്ന് ആർക്കാണറിയാത്തത്?
കർണാടക അതിർത്തി മണ്ണിട്ടടച്ചതിനെതിരേ പ്രധാനമന്ത്രിക്കു പരാതി നല്കുമെന്നു പറയുന്നതു മുഖ്യമന്ത്രിയാണ്. ഇരുന്നൂറിലധികം ചരക്കുലോറികൾ തമിഴ്നാട്ടിൽ പോയി പച്ചക്കറികൾ കൊണ്ടുവന്നിരുന്നതിനെ തടയില്ലെന്ന് തമിഴ്നാട് സർക്കാർ ഉറപ്പുതരുന്പോഴും കേരള രജിസ്ട്രേഷനുള്ള ലോറികൾ തമിഴ്നാട്ടിൽ പ്രവേശിക്കാൻ അവർ അനുവദിക്കുന്നില്ലെന്നത് അനുഭവം. അതിർത്തിഗ്രാമത്തിലുള്ള ഒരു പഞ്ചായത്ത് വിചാരിച്ചാൽമതി കേരളത്തിൽനിന്നൊരു വാഹനവും ഒരു കാര്യത്തിനും അവിടെ പ്രവേശിക്കുകയില്ല.
സ്വന്തം ജനങ്ങളുടെ കാര്യങ്ങൾക്കായി വ്യത്യസ്ത അഭിപ്രായങ്ങൾ മറന്ന് ഒരുമിച്ചു നില്ക്കുന്നതാണ് അയൽ സംസ്ഥാനങ്ങളുടെ പതിവ്. ആ ഒരുമ നമ്മൾ ഒരു കാര്യത്തിനും കാണിക്കാറില്ല. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട അയൽസംസ്ഥാനത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക ഒരുമയും നമ്മുടെ നായകരുടെ നിലപാടില്ലായ്മയും നാം കണ്ടതാണല്ലോ. നമുക്ക് അതിജീവിക്കണമെങ്കിൽ ആവശ്യമുള്ള വിഭവങ്ങൾ നാം തന്നെ ഉണ്ടാക്കണം. ഈ ലോക്ക് ഡൗണ് കാലഘട്ടം കുറച്ച് ഭക്ഷ്യവസ്തുകളുടെ ഉത്പാദനത്തിനെങ്കിലും വിനിയോഗിക്കപ്പെടണം.
ഒരു ഉപഭോഗ സംസ്ഥാനമായിത്തന്നെ നിലനില്ക്കാനാണ് നാം തീരുമാനിക്കുന്നതെങ്കിൽ തൊട്ടയൽവാസികളായ സംസ്ഥാനങ്ങളെ മാത്രം ആശ്രയിച്ചു നിലനില്ക്കുന്ന രീതി അടിയന്തരമായി അവസാനിപ്പിക്കണം. അതിർത്തിയെന്നത് നമുക്ക് പുനർനിർണയിക്കാൻ സാധിക്കും. വിശാലമായി കിടക്കുന്ന അറബിക്കടലും ചരക്കുനീക്കത്തിന് നാം ഉപയോഗിക്കണം. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക മുതലായ സംസ്ഥാനങ്ങളിലൂടെ ഭാരതത്തിന്റെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും തുറന്ന അതിർത്തി കവാടങ്ങളായി കടലിനെ നാം ഉപയോഗിച്ചാൽ അടയ്ക്കപ്പെടുന്ന അയൽസംസ്ഥാന അതിർത്തികൾ നമുക്ക് ഒരു ഭീഷണിയേ ആവില്ല.
ഡോ. ക്ലീറ്റസ് കതിർപറന്പിൽ
(ആലുവ കാർമൽഗിരി സെമിനാരി ഫിലോസഫി പ്രഫസറായ ലേഖകൻ ഇപ്പോൾ വിജയപുരം രൂപത പീരുമേട് മേഖലയിലെ ഫൊറോനാ വികാരിയായി സേവനമനുഷ്ഠിക്കുന്നു)
കേരളവും അടയ്ക്കപ്പെടുന്ന അതിർത്തികളും
01:46 PM Apr 04, 2020 | Deepika.com