കോവിഡ്19 പ്രതിരോധ നടപടികളുടെ ഭാഗമായി സെക്രട്ടേറിയറ്റിൽ ആരംഭിച്ച വാർ റൂം 24 മണിക്കൂറും പ്രവ൪ത്തിക്കും. മൂന്നു ഷിഫ്റ്റുകളിലായാണു പ്രവർത്തനം. ഒരേസമയം രണ്ട് ഐഎഎസുകാ൪ മേൽനോട്ട ചുമതല വഹിക്കുമെന്നും പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.
ഐഎഎസുകാരായ ഡോ.എ. കൗശിഗൻ, ഡോ.എസ്. കാർത്തികേയൻ, വി.ആർ. പ്രേംകുമാർ, ജെറോമിക് ജോർജ് എന്നിവർക്ക് കൂടി വാർറൂമിന്റെ മേൽനോട്ട ചുമതലകൾ നൽകി. ഷിഫ്റ്റ് അടിസ്ഥാനത്തിൽ മൂന്ന് ഗ്രൂപ്പുകളായി ജീവനക്കാരെ തരംതിരിച്ച് ക്രമീകരിക്കേണ്ടത് ചുമതലക്കാരായ ഉന്നതോദ്യോഗസ്ഥരാണ്.
ഇതിനു പുറമേ, സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഉപഭോക്താക്കളുടെ കൈകളിൽ തടസമില്ലാതെ എത്തുന്നുവെന്ന് വിലയിരുത്തി ഉറപ്പാക്കാനുള്ള ചുമതല ഐഎഎസ് ഉദ്യോഗസ്ഥയായ ജോഷി മൃണ്മയി ശശാങ്കിന് നൽകി. എല്ലാ ജില്ലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത സംബന്ധിച്ച് ദൈനംദിന റിപ്പോർട്ട് ലഭ്യമാക്കൽ, റേഷൻ പൊതുവിതരണവുമായി ബന്ധപ്പെട്ടുയർന്നു വരുന്ന പരാതികൾ സമയബന്ധിതമായി തീർപ്പാക്കലിനുള്ള ഇടപെടൽ എന്നിവയുടെ ചുമതല മറ്റൊരു ഐഎഎസുകാരനായ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിക്ക് നൽകി.
തൊഴിൽവകുപ്പിന്റെ പ്രതിനിധികളെ കൂടി വാർറൂമിന്റെ ഭാഗമാക്കാൻ ലേബർ കമ്മീഷണർക്കു നിർദേശം നൽകി. ആരോഗ്യ, കുടുംബക്ഷേമ വകുപ്പ്, റവന്യു, തദ്ദേശസ്വയംഭരണം, ഭക്ഷ്യവും പൊതുവിതരണവും, ഗതാഗതം, പോലീസ്, തൊഴിലും നൈപുണ്യവും വകുപ്പു ജീവനക്കാരാണ് വാൻ റൂമിലുള്ളത്.
പ്രധാന ഫോണിലേക്ക് വരുന്ന പരാതികളും അന്വേഷണങ്ങളും ഏഴക്ക ഡിജിറ്റ് ഉപയോഗിച്ച് ജിഎഡി ഗ്രൂപ്പ് രജിസ്റ്റർ ചെയ്യണം. ആദ്യ രണ്ടക്കം തീയതി, രണ്ടാമത്തെ രണ്ടക്കം മാസം, മൂന്നാമത്തെ മൂന്നക്കം ഓരോ ദിവസത്തെയും ക്രമനമ്പർ സഹിതം നൽകണം.
ഫോണിലൂടെ നൽകേണ്ട പ്രാഥമികവിവരങ്ങൾ അതത് ഗ്രൂപ്പുകാർ കരുതണം. ഗ്രൂപ്പംഗങ്ങൾക്ക് പരിഹരിക്കാനാവാത്ത കാര്യങ്ങളിൽ തുടർനടപടി ഐഎഎസുകാർ നിർദേശിക്കണം. മുഖ്യമന്ത്രിയുടെയും ചീഫ്സെക്രട്ടറിയുടെയും യോഗങ്ങളിലെടുക്കുന്ന പൊതുതീരുമാനങ്ങളിൽ വാർറൂമിനെ ചുമതലപ്പെടുത്തിയവയുണ്ടെങ്കിൽ ഐഎഎസ് ഉദ്യോഗസ്ഥർ നേരിട്ട് കൈകാര്യം ചെയ്ത് വാർറൂം ഹെഡിനെ അറിയിക്കണം.
കോവിഡ് വാ൪ റൂം 24 മണിക്കൂറും; ഒരേ സമയം രണ്ട് എഐഎസുകാ൪ക്കു ചുമതല
08:09 PM Apr 03, 2020 | Deepika.com