കോവിഡ്-19 വ്യാപനം തടയുന്നതിനു പ്രഖ്യാപിച്ച ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ അനാഥരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങൾക്കു തീരാദുരിതമായി. കേരളത്തിൽ രണ്ടായിരത്തോളം സ്ഥാപനങ്ങളാണ് ഓർഫനേജ് കണ്ട്രോൾ ബോർഡ് അംഗീകാരത്തോടെ പ്രവർത്തിക്കുന്നത്.
ഭിന്നശേഷിക്കാരുടെ സ്ഥാപനങ്ങൾ, സൈക്കോ സോഷ്യൽ സ്ഥാപനങ്ങൾ, വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങൾ, മാതാക്കൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയുള്ള സ്ഥാപനങ്ങൾ എന്നിവയും ആൽസ്ഹൈമേഴ്സ്, പാലിയേറ്റിവ് കെയർ തുടങ്ങി വിവിധ ബയോവിഭാഗത്തിലുള്ള അഗതികളായ സഹോദരീ സഹോദരന്മാരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.
സഹായം നിലച്ചു
പൊതുജന സഹായത്താലാണ് എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം. സർക്കാരിന്റെ തുച്ഛമായ ഗ്രാന്റ് ഏതാനും സ്ഥാപനങ്ങൾക്കു മാത്രമാണു ലഭിക്കുന്നത്. സന്നദ്ധ സംഘടനകൾ നല്ലവരായ വ്യക്തികളുടെ സാന്പത്തിക, ഇതരസഹായ സഹകരണങ്ങളിലൂടെയാണുനടത്തിക്കൊണ്ടുപോകുന്നത്.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പൊതുസമൂഹത്തിനു സ്ഥാപനങ്ങളിലേക്കു വരാൻ കഴിയുന്നില്ല. പൊതുജനങ്ങളുടെ പക്കൽനിന്നു ഭക്ഷണമായും വസ്ത്രമായും മരുന്നായും സാന്പത്തികമായും ലഭിച്ചിരുന്ന എല്ലാ സഹായങ്ങളും നിലച്ചു. ഈ സാഹചര്യത്തിൽ സർക്കാർ ഇവയെ സഹായിക്കാൻ നിലപാടെടുക്കണമെന്നാണ് ആവശ്യം.
സൗജന്യമില്ല
സപ്ലൈകോയിലൂടെയും സിവിൽ സപ്ലൈസിലൂടെയും എല്ലാ എപിഎൽ ബിപിഎൽ കാർഡുടമകൾക്ക് അരിയും പലവ്യഞ്ജനങ്ങളും നൽകാമെന്നു പറയുകയും നടപടി ആരംഭിക്കുകയും ചെയ്തു. എന്നാൽ, പ്രതിസന്ധിയിലായ ഈ സ്ഥാപനങ്ങളെ സഹായിക്കാൻ യാതൊരു നടപടികളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഗവണ്മെന്റ് നൽകാനുള്ള ഗ്രാന്റും ഇതുവരെ ലഭിച്ചിട്ടില്ല. പ്രത്യേകിച്ചു സൈക്കോസോഷ്യൽ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ് മാസങ്ങൾക്കു മുന്പേ അനുവദിച്ചതാണെങ്കിലും ഇതുവരെ സ്ഥാപനങ്ങൾക്കു ലഭിച്ചിട്ടില്ല. നിലവിൽ ഓർഫനേജ് കണ്ട്രോൾ ബോർഡ് രൂപീകരിക്കാത്തതിനാൽ ബോർഡിന്റെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്.
സ്ഥാപനങ്ങൾ പുതുക്കാനോ പുതിയതിന് അംഗീകാരം നേടാനോ കഴിയുന്നില്ല. റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങളോ ഗ്രാന്റോ ലഭിക്കുന്നില്ല. ഓർഫനേജ് കണ്ട്രോൾ ബോർഡിന്റെ കീഴിൽ 40 കൗണ്സലർമാരുണ്ട്. പത്തു മാസമായി ഇവർക്കു ശമ്പളം ലഭിച്ചിട്ടില്ല. മറ്റ് വിഭാഗങ്ങളേക്കാൾ ഏറ്റവും പരിഗണന ലഭിക്കേണ്ട ഈ ധർമ സ്ഥാപനങ്ങളുടെ കാര്യങ്ങൾ അടിയന്തരമായി സർക്കാർ പരിഗണിക്കണമെന്നാണ് ആവശ്യം. ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയവ ലഭിക്കാൻ സഹായിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ലോക്ക്ഡൗൺ: അനാഥാലയങ്ങൾ പട്ടിണിയിലേക്ക്
03:27 PM Apr 03, 2020 | Deepika.com