ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും തലപ്പാടി ചെക്ക്പോസ്റ്റിലെ അതിർത്തി തുറക്കാതെ കർണാടക. ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് കർണാടകയുടെ നീക്കം. തലപ്പാടി ചെക്പോസ്റ്റിൽ അവർ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുമുണ്ട്.
കേരളത്തിൽനിന്ന് അതിർത്തി കടന്നെത്തുന്നവരെ പരിശോധിക്കാന്‍ തലപ്പാടിയില്‍ ഡോക്ടറെ നിയമിക്കുമെന്നും പരിശോധനയുടെ അടിസ്ഥാനത്തില്‍ രോഗികളെ പോകാന്‍ അനുവദിക്കുമെന്നും കർണാടക സർക്കാര്‍ നേരത്തേ അറിയിച്ചതും ഇതുവരെ നടപ്പായില്ല.
അതേസമയം, കേരളവുമായുള്ള അതിർത്തികള്‍ തുറക്കാന്‍ കർണാടകത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന് എംപി സുപ്രീംകോടതിയില്‍ നല്കിയ ഹർജി ഇന്നു പരിഗണിക്കും. വീഡിയോ കോൺഫറൻസിലൂടെയാണ് സുപ്രീംകോടതി വാദം കേളൾക്കുക. തലപ്പാടി ചെക്ക് പോസ്റ്റ് ഉൾപ്പെടെയുള്ള അതിർത്തി റോഡുകള്‍ അടച്ചിട്ട കർണാടക സർക്കാരിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും സഞ്ചാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും എംപി ഹർജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതിർത്തികൾ ലോഡുകണക്കിന് മണ്ണിട്ട് ഉയർത്തി കർണാടക അടച്ചതോടെ കാസർഗോഡ് ജില്ലയിലെ അതിർത്തി ഗ്രാമങ്ങള്‍ ഒറ്റപ്പെടുകയും മതിയായ ചികിത്സ കിട്ടാതെ ഏഴ് ജീവനുകള്‍ പൊലിയുകയും ചെയ്ത കാര്യവും സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.
കർണാടക സുപ്രീംകോടതിയിലേക്ക്; അതിർത്തി അടഞ്ഞുതന്നെ
03:23 PM Apr 03, 2020 | Deepika.com