അയർലൻഡിലെ വിവിധ കൗണ്ടികളിലായി കോറോണ ബാധിതരായ മലയാളികളുടെ എണ്ണം നൂറു കഴിഞ്ഞു. ഇവരിൽ കുടുംബാംഗങ്ങൾക്ക് ഒന്നാകെ രോഗം ബാധിച്ചവരുമുണ്ട്. ആരുടെയും നില ഗുരുതരമല്ല.ആദ്യഘട്ടത്തിൽ രോഗബാധിതായ ആറു മലയാളി നഴ്സുമാർ സുഖം പ്രാപിച്ചു.
അമേരിക്കയ്ക്കു പിന്നാലെ കാനഡയിലേക്കും രോഗവ്യാപനമുണ്ടാകുമെന്ന ആശങ്കയിൽ കാനഡയിലുള്ള 9,000 ഐറീഷ് വംശജർക്ക് അയർലൻഡിൽ മടങ്ങിയെത്താൻ അടിയന്തരമായി വിമാനങ്ങൾ അയയ്ക്കാൻ നടപടിയായി. ഒരാഴ്ചയ്ക്കുള്ളിൽ ഇവരെ രാജ്യത്തു മടക്കിയെത്തിച്ച് രണ്ടാഴ്ചയിലേറെ വീടുകളിൽ ക്വാറന്റൈൻ ചെയ്യും.
കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്പോഴും ദിവസം 1,500 പേരുടെ രക്തപരിശോധന നടത്താനേ രാജ്യത്തു സൗകര്യമുള്ളു. നിലവിൽ പതിനയ്യായിരം പേർ രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ പലർക്കും രോഗലക്ഷങ്ങൾ കണ്ടുതുടങ്ങി.
സിറ്റി വെസ്റ്റ് ഹോട്ടലിൽ 750 മുറികളിലായി 1,100 കിടക്കകൾ സജ്ജമാക്കി. ഇന്നലെ രാവിലെ ആദ്യഘട്ടമായി 75 പേരെ ഇവിടെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. വിവിധ പ്രദേശങ്ങളിൽ ഹോട്ടലുകളും ഹോം സ്റ്റേകളും താത്കാലിക ആശുപത്രികളാക്കി മാറ്റാൻ നടപടി പുരോഗമിക്കുന്നു.
ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നവർക്കു മാത്രം രോഗലക്ഷണം കണ്ടാൽ അപ്പോൾത്തന്നെ പരിശോധന നടത്താൻ നിർദേശമുണ്ട്. ആശുപത്രി സാമഗ്രികൾക്കും പ്രതിരോധമരുന്നുകൾക്കും ആദ്യമുണ്ടായിരുന്ന ക്ഷാമം പരിഹരിച്ചുകഴിഞ്ഞു.
നിലവിൽ അയർലൻഡിൽ കോവിഡ് ബാധിതരായ 3,500 പേരിൽ 126 പേർ ഐസിയുവിൽ കഴിയുകയാണ്. ഇതോടകം അയർലൻഡിൽ 85 പേർക്ക് മരണം സംഭവിച്ചു. ആദ്യഘട്ടത്തിൽത്തന്നെ കർക്കശമായ നിബന്ധനകൾ നടപ്പാക്കിയതിനാലാണ് അയർലൻഡിൽ ദുരന്ത വ്യാപ്തി ഇത്രയെങ്കിലും കുറയാനിടയായത്.
കൊറോണയിൽ സ്ഥാപനങ്ങൾ പൂട്ടിയതോടെ തൊഴിൽ രഹിതരായ അഞ്ചു ലക്ഷം പേർക്ക് ദൈനം ദിന ചെലവുകൾക്കുള്ള സാന്പത്തിക സഹായം സർക്കാർ നൽകുന്നുണ്ട്. അംഗീകൃത സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന 2.83 ലക്ഷം പേർക്ക് ആഴ്ചയിൽ 350 യൂറോ വീതം മാർച്ച് 16 മുതൽ തൊഴിൽരഹിത വേതനം നൽകുന്നു.
ഫെബ്രുവരിയിൽ 24,400 പേർക്കു മാത്രമാണ് തൊഴിലില്ലായ്മ വേതനം നൽകേണ്ടിവന്നത്.
രാജു കുന്നക്കാട്ട്
അയർലൻഡിൽ നൂറിലേറെ മലയാളികൾ കൊറോണ ബാധിതർ
02:33 PM Apr 03, 2020 | Deepika.com