കൊറോണഭീതിയും ലോക്ക് ഡൗണും വന്നതോടെ സംസ്ഥാനത്തു പാൽവില്പ്പനയിൽ 50 ശതമാനം ഇടിവ്. മിൽമയ്ക്കും സകാര്യ മിൽക്ക് സൊസൈറ്റികൾക്കും വിൽപന കുറഞ്ഞിരിക്കെ പാൽ സംഭരണം പ്രതിസന്ധിയിലേക്കു നീങ്ങി. ഹോട്ടലുകളും ചായക്കടകളും അടച്ചതിനാൽ പാൽ വിറ്റ് ഉപജീവനം നടത്തുന്ന കർഷകരും വറുതിയിലാണ്. സംസ്ഥാന ക്ഷീരവികസന വകുപ്പിനു കിഴിലുള്ള സംസ്ഥാനത്തെ 3,600 ക്ഷീരസഹകരണ സംഘങ്ങളിലൂടെ 17.6 ലക്ഷം ലിറ്റർ പാലാണ് കഴിഞ്ഞ മാസം 30ന് അളന്നത്.
പാൽ മിച്ചം
കടകളിലും വീടുകളിലും വിൽക്കാനുള്ള സാഹചര്യം കുറഞ്ഞതിനാൽ കഴിഞ്ഞ 25നു ശേഷം അറുപതിനായിരം ലിറ്ററിന്റെ അധികവരവ് സഹകരണ സംഘങ്ങളിലുണ്ടായി. ക്ഷീരസംഘങ്ങളിൽനിന്ന് 12 ലക്ഷം ലിറ്റർ പാൽ സർക്കാർ തലത്തിലുള്ള മിൽമയിലൂടെയാണ് സംസ്ഥാനത്തു വിതരണം ചെയ്തിരുന്നത്.
ഇതു കൂടാതെ കേരളത്തിലും പുറത്തുംനിന്നുള്ള സ്വകാര്യ പാൽ സൊസൈറ്റികളും കന്പനികളും ദിവസേന ഒൻപതു ലക്ഷം ലിറ്റർ പാൽ കേരളത്തിൽ വിറ്റഴിച്ചിരുന്നു. ഈ കന്പനികളുടെ വിൽപ്പനയിലും സാരമായി കുറവു വന്നു. തിരുവനന്തപുരം ഒഴികെ മലബാർ, എറണാകുളം ഡിവിഷനുകളിൽ മിൽമ സംഭരണത്തിൽ നിയന്ത്രണം വരുത്തിയതോടെയാണു പാൽസംഭരണ പ്രതിസന്ധി രൂക്ഷമായത്. ദിവസം 6.5 കോടി രൂപയുടെ പാലാണ് ക്ഷീരവകുപ്പ് സംഘങ്ങളിലൂടെ കേരളത്തിൽ ഒരു ദിവസം സംഭരിച്ചിരുന്നത്.
വലഞ്ഞ് കർഷകർ
ക്ഷീരമേഖലയ്ക്കുണ്ടായ തകർച്ചയിൽ 12 ലക്ഷത്തിലേറെ കുടുംബങ്ങളും നിരവധി ഫാമുകളുമാണ് ആശങ്കയിലായിരിക്കുന്നത്. ലോണെടുത്ത് ഫാം തുടങ്ങി പശുക്കളെ വാങ്ങി തൊഴിൽ കണ്ടെത്തിയവർക്കും ബാധ്യത വലുതാണ്. നഗരങ്ങളും ഗ്രാമങ്ങളും നിശ്ചലമായി കടകന്പോളങ്ങൾ അടഞ്ഞതിനാൽ പാലിനേക്കാൾ പാൽ ഉത്പന്നങ്ങളുടെ വിൽപ്പനയെയാണ് കൂടുതലായി ബാധിച്ചത്.
മുൻപ് മിൽമയുടെ പാൽപ്പൊടി നിർമാണം തമിഴ്നാട് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ (ആവിൻ) അവിടത്തെ വിവിധ ഫാക്ടറികളിലായിരുന്നു. വിവിധ നിയന്ത്രണങ്ങളും നിബന്ധനകളും വന്നതോടെ തമിഴ്നാട്ടിൽ പാൽ എത്തിക്കാനാവാത്ത സാഹചര്യം വന്നതും പ്രതിസന്ധി വർധിപ്പിച്ചു. കേരളത്തിലെ പാലിനും ക്ഷീര ഉത്പന്നങ്ങൾക്കും ചില സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയതും തിരിച്ചടിയായി.
കാലിത്തീറ്റയില്ല
വൈക്കോൽ, പുല്ല് ഉൾപ്പെടെ കാലത്തീറ്റയുടെ വിലയെയും വിതരണത്തെയും നിലവിലെ അനിശ്ചിതത്വം സാരമായി ബാധിച്ചിട്ടുണ്ട്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ള പാൽസംഭരണം പൂർണമായി നിലച്ച ശേഷവും കേരളത്തിൽ അധികം വന്ന പാൽ സംഭരിക്കാൻ മിൽമയ്ക്കും സ്വകാര്യ കന്പനികൾക്കും സാധിക്കുന്നില്ല.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് സർക്കാരുമായി ബന്ധപ്പെട്ട് ദിവസം അരലക്ഷം ലിറ്റർ പാൽ ഈറോഡിലെ ആവിൻ ഫാക്ടറിയിൽ പാൽപ്പൊടിയാക്കാൻ ധാരണയായിട്ടുണ്ട്. അങ്കണ വാടികളിലും അതിഥി തൊഴിലാളി ക്യാന്പുകളിലും പാൽവിതരണം നടത്തി ഉപഭോഗം വർധിപ്പിക്കാനും തീരുമാനമുണ്ട്.
പാൽ സുരക്ഷിതം
കോവിഡ് കാലത്തു പാൽ കുടിച്ചാൽ രോഗസാധ്യതയുണ്ടോ എന്ന ആശങ്ക വേണ്ടെന്നും പാസ്ചുറൈസ് ചെയ്ത പാക്കറ്റ് പാലും വീടുകളിൽ തിളപ്പിച്ച പാലും സുരക്ഷിതമാണെന്നും മിൽമ വ്യക്തമാക്കി.
റെജി ജോസഫ്
പാൽ വാങ്ങാനാളില്ല; നട്ടംതിരിഞ്ഞ് ക്ഷീരകർഷകർ
07:14 PM Apr 02, 2020 | Deepika.com