ലോക്ക്ഡൗണിനൊപ്പം സാമ്പിൾ പരിശോധനകൾ ഊർജിതമാക്കാത്തത് കോവിഡ്-19 വൈറസ്ബാധയെ ഫലപ്രദമായി ചെറുക്കാനുള്ള ഇന്ത്യയുടെ പദ്ധതികൾക്കു തിരിച്ചടിയാകുമെന്ന ആശങ്കയേറുന്നു. രോഗബാധയെ ചെറുക്കുന്നതിന് മറ്റു ലോകരാജ്യങ്ങളെല്ലാം സാമ്പിൾ പരിശോധന വിപുലപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ഇന്ത്യയിൽ ഇപ്പോഴും പരിശോധനയിൽ വേണ്ടത്ര വർധന ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളം മാത്രമാണ് ഇക്കാര്യത്തിൽ ശുഷ്കാന്തികാട്ടുന്നത്. വൈറസ് വ്യാപനത്തിന്റെതോതു നോക്കിയാൽ ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
മാർച്ച് 30വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 38,442 സാമ്പിളുകളാണ് ഇന്ത്യയിൽ പരിശോധിച്ചത്. അതായത് പത്തു ലക്ഷം പേരിൽ 32 പേരെ മാത്രമേ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളൂ. എന്നാൽ, ഇന്ത്യയിലെ പരിശോധനാ തോതിന്റെ 60 ഇരട്ടിയാണ് ഇംഗ്ലണ്ടിൽ നടത്തിയിരിക്കുന്നത്. പത്തു ലക്ഷം പേർക്ക് 1,921 സാമ്പിളുകൾ എന്ന തോതിൽ അവിടെ പരിശോധന നടന്നുകഴിഞ്ഞു. ആകെ 1,27,737 പരിശോധനകൾ ഇംഗ്ലണ്ടിൽ നടന്നു. അമേരിക്കയിലാകട്ടെ ഇന്ത്യൻ തോതിനേക്കാൾ 82 ഇരട്ടി പരിശോധനകളാണ് നടന്നത്. ആകെ 8,51,578 സാമ്പിളുകൾ അമേരിക്ക പരിശോധിച്ചു. അതായത് പത്തു ലക്ഷംപേർക്ക് 2,600 എന്ന തോതിൽ പരിശോധന നടന്നുകഴിഞ്ഞു.
ഇറ്റലിയുടെ അനുഭവം കണക്കിലെടുത്ത് ജർമനി അതീവ ജാഗ്രതയോടെയാണ് കോവിഡ് പ്രതിരോധനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മാർച്ച് 22വരെ മാത്രം 4,83,295 സാമ്പിളുകളാണ് ജർമനി പരിശോധിച്ചത്. ആഴ്ചയിൽ 50,000 പരിശോധനകൾ എന്ന നിലയിലാണ് അവിടെ പരിശോധന പുരോഗമിക്കുന്നത്. മാർച്ച് 31ന് 68,180 രോഗബാധിതർ ഉണ്ടായപ്പോൾ മരണസംഖ്യ 682ൽ പിടിച്ചുനിർത്താൻ ജർമനിക്കു കഴിഞ്ഞത് ധ്രുതഗതിയിലുള്ള പരിശോധനയിലൂടെ രോഗബാധിതരെ കണ്ടെത്താൻ കഴിഞ്ഞതിനാലാണ്.
ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങൾ ഇതുവരെയും പരിശോധന ഊർജിതമാക്കിയിട്ടില്ല. താരതമ്യേന ചെറിയ സംസ്ഥാനമായ കേരളം ഏഴായിരത്തിലധികം പരിശോധനകൾ നടത്തിയപ്പോൾ കേരളത്തിന്റെ ആറിരട്ടിയിലധികം ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ നടന്നത് കേവലം 2, 430 പരിശോധനകളാണ്. ബിഹാറിൽ നടന്നത് 792 പരിശോധനകൾ. കേരളം കഴിഞ്ഞാൽ മഹാരാഷ്ട്രയാണ് കൂടുതൽ പരിശോധനകൾ നടത്തിയിരിക്കുന്നത്. കേരളത്തിലെ 10 ലക്ഷത്തിൽ ഇരുന്നൂറിലധികം പേർക്ക് എന്ന തോതിൽപരിശോധനകൾ നടത്തി.
ചില രാജ്യങ്ങളിൽ നടന്ന കോവിഡ് പരിശോധന: ജനസംഖ്യയിൽ 10 ലക്ഷത്തിന്റെ തോത് ബ്രാക്കറ്റിൽ
ദ.കൊറിയ 3,96,194 ( 7,653.6)
ഇറ്റലി 4,54,090 ( 7,513.2)
ജർമനി 4,83,295 ( 5,827.9)
യുഎസ് 8,51,578 ( 2,602.9)
ഇംഗ്ലണ്ട് 1,27,737 (1,921.2)
സ്പെയിൻ 30,000 ( 6,421)
ചൈന 3,20,000 ( 229.8)
ജപ്പാൻ 21,005 ( 213.4)
ഇന്ത്യ 38442 ( 31.7)
പ്രധാന സംസ്ഥാനങ്ങളിൽ നടന്ന പരിശോധനകൾ: ജനസംഖ്യയിൽ 10 ലക്ഷത്തിന്റെ തോത് ബ്രാക്കറ്റിൽ
കേരളം 6,690 (200.3)
ഉത്തർപ്രദേശ് 2,430 ( 12.2)
ഉത്തരാഖണ്ഡ് 416 (41.2)
ബിഹാർ 792(7.6)
പശ്ചിമ ബംഗാൾ 475(5.2)
ജാർഖണ്ഡ് 196(5.9)
ഒഡീഷ 370 (8.8)
ഛത്തീസ്ഗഡ് 481(18.8)
തമിഴ്നാട് 2,456(34)
കർണാടക 3,170 (51.9)
മഹാരാഷ്ട്ര 3,656(32.5)
ഗുജറാത്ത് 895(14.8)
മധ്യപ്രദേശ് 604(8.3)
രാജസ്ഥാൻ 4,085 (59.6)
ഡൽഹി 2,049 (122.1)
ഹരിയാന 627 (24.3)
പഞ്ചാബ് 977 (35.2))
സി.കെ. കുര്യാച്ചൻ
പരിശോധനയിൽ ഇന്ത്യ ഏറെ പിന്നിൽ
07:05 PM Apr 02, 2020 | Deepika.com