കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവർ ആരൊക്കെ? അവർ ഏത് മേഖലകളിൽ? ഏറ്റവുമൊടുവിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടത് ആര്? ഓരോരുത്തരുടെയും ഇന്നത്തെ സ്ഥിതി എന്ത്..? പഴുതുകളടച്ചുള്ള പ്രതിരോധം ഉറപ്പാക്കാൻ ജാഗ്രത പുലർത്തുന്ന കോട്ടയം ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനും ഈ വിവരങ്ങളെല്ലാം കണ്ടെത്താൻ വേണ്ടത് ഏതാനും നിമിഷങ്ങൾ മാത്രം.
ഗ്രാമീണ മേഖലകളിലെ ആരോഗ്യ പ്രവർത്തകർ മുതൽ ജില്ലാ കളക്ടർ വരെയുള്ളവരെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഹെൽത്തി കോട്ടയം മൊബൈൽ ആപ്ലിക്കേഷനാണ് മുൻ കരുതലിന്റെ ഭാഗമായുള്ള നിരീക്ഷണ പ്രവർത്തനങ്ങളുടെ ഗതിവേഗം കൂട്ടുന്നത്. ജില്ലാ ഭരണകൂടത്തിനുവേണ്ടി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജിലെ കന്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. മനോജ് ടി. ജോയിയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ലഭ്യമായ ഹെൽത്തി കോട്ടയം രോഗ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു മാത്രം ഉപയോഗിക്കാവുന്ന രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. ഫീൽഡ് തല ആരോഗ്യ പ്രവർത്തകർക്കു സ്വന്തം ഫോണ് നന്പർ ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷനിൽ ലോഗ് ഇൻ ചെയ്യാം.
ഇവർ നൽകുന്ന വിവരങ്ങൾ അതതു മേഖലയിലെ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ പരിശോധിച്ച് അംഗീകരിച്ചാലുടൻ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ലഭ്യമാകും. ക്വാറന്റയിനിൽ കഴിയുന്നവരുടെ പേര്, വിലാസം, പ്രായം, ഫോണ് നന്പർ, ക്വാറൻറയിൻ തുടങ്ങിയ ദിവസം, വിദേശത്തു പോയവരാണെങ്കിൽ സന്ദർശിച്ച രാജ്യം, ഇന്നത്തെ സ്ഥിതി, സാന്പിൾ ശേഖരണത്തിന്റെ വിവരങ്ങൾ തുടങ്ങിയ ഇതിൽ ഉണ്ടാകും.
പുതിയതായി ക്വാറന്റയിനിലോ ആശുപത്രി നിരീക്ഷണത്തിലോ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും സാന്പിൾ ശേഖരിക്കുന്നവരുടെയുമൊക്കെ വിവരങ്ങൾ തത്സമയം കളക്ടറേറ്റിലും ജില്ലാ മെഡിക്കൽ ഓഫീസിലും ലഭ്യമാക്കാൻ ഈ സംവിധാനം സഹായകമാണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരനും പറഞ്ഞു.
നിരീക്ഷണത്തിൽ കഴിയുന്നയാളെ ആവശ്യമെങ്കിൽ ആപ്ലിക്കേഷനിൽനിന്നുതന്നെ നേരിട്ടു ഫോണിൽ ബന്ധപ്പെടുകയും ചെയ്യാം. നിരീക്ഷണത്തിൽ കഴിയുന്നവരുടെ മേഖലകൾ തിരിച്ചറിയാനായി ജിയോ മാപ്പിംഗ് സംവിധാനവുമുണ്ട്.
അധികൃതർക്കു തുണയായി അമൽ ജ്യോതി തയാറാക്കിയ ഹെൽത്തി കോട്ടയം മൊബൈൽ ആപ്ലിക്കേഷൻ
05:43 PM Apr 02, 2020 | Deepika.com