ലോക്ക്ഡൗണ്‍ ദിനങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങിയ സംഭവങ്ങളിൽ ഇതുവരെ 22,338 കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ സംഭവങ്ങളിലായി 2,155 പേർ അറസ്റ്റിലായി. 12,553 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു.
ആളുകൾ റോഡിലിറങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. ലോക്ക്ഡൗണ്‍ നിർദേശങ്ങൾ പാലിക്കണം. അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകളെ പോലീസ് പിരിച്ചുവിടും. റേഷൻ വിതരണം സംബന്ധിച്ചു ക്രമീകരണങ്ങൾ നടത്തിയതുകൊണ്ടു ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കുനീക്കത്തിൽ നല്ല പുരോഗതിയുണ്ട്. 2153 ട്രക്കുകൾ സാധനങ്ങളുമായി കേരളത്തിൽ എത്തി. ഇത് ആശ്വാസകരമാണ്. കർണാടകയിലെ റോഡ് പ്രശ്നം നിലനിൽക്കുകയാണ്. റോഡ് ബ്ലോക്ക് ചെയ്ത് ചരക്കുനീക്കം തടയുന്നത് ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട്. ഇതിന്റെ കേസ് കോടതിയിൽ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
22,338 കേസ്, 2,155 അറസ്റ്റ്, 12,553 വാഹനങ്ങൾ; ലോക്ക്ഡൗണിൽ ആപ്പിലായവർ
07:56 PM Apr 01, 2020 | Deepika.com