സംസ്ഥാനത്തെ ക്ഷീര കർഷകരുടെ പ്രതിസന്ധിക്കു പരിഹാരവുമായി സർക്കാർ. ക്ഷീര കർഷകരുടെ കൈയിൽനിന്നു മിൽമ സംഭരിക്കുന്ന പാലിൽ 50,000 ലീറ്റർ തമിഴ്നാട്ടിലേക്ക് പാൽപ്പൊടി നിർമാണത്തിന് കൈമാറുമെന്നും ബാക്കി കേരളത്തിൽ തന്നെ വിൽക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കടകൾ അടഞ്ഞുകിടക്കുന്നതിനാൽ വലിയ അളവിൽ പാൽ മിൽമയുടെ കൈവശമിരിക്കുകയാണ്. പ്രതിദിനം 1.8 ലക്ഷം ലിറ്റർ പാൽ മിച്ചമായി വരുന്ന അവസ്ഥയാണ്. കേരളത്തിൽ മിച്ചം വരുന്ന പാൽ തമിഴ്നാട്ടിൽ എത്തിച്ച് പാൽപ്പൊടിയാക്കാൻ അനുവദിക്കണമെന്നു സർക്കാർ അഭ്യർഥിച്ചിരുന്നു. ഇക്കാര്യത്തിൽ തമിഴ്നാട്ടിൽനിന്ന് അനുകൂല മറുപടി ലഭിച്ചു.
മിൽമ നൽകുന്ന പാൽ തമിഴ്നാട്ടിലെ ഈറോഡുള്ള ഫാക്ടറിയിൽ പാൽപ്പൊടിയാക്കാൻ സ്വീകരിക്കാമെന്ന് തമിഴ്നാട് ക്ഷീര ഫെഡറേഷൻ അറിയിച്ചു. സാധിച്ചാൽ വരും ദിവസങ്ങളിൽ കൂടുതൽ പാൽ സ്വീകരിക്കാമെന്നും അറിയിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
തമിഴ്നാട്ടിലേക്ക് അയച്ചാലും മിൽമയുടെ കൈയിൽ വീണ്ടും പാൽ സ്റ്റോക്കുണ്ട്. വ്യാഴാഴ്ച മുതൽ മിൽമയുടെ പാൽ സംഭരണം വർധിക്കും. ഇതിനു പരിഹാരമെന്ന നിലയിൽ പാൽ കൂടുതൽ വാങ്ങാൻ ആളുകൾ ശ്രദ്ധിച്ചാൽ അത് ക്ഷീര കർഷകർക്ക് വലിയ സഹായമാകുമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
ഇനിയും മിച്ചം വരുന്ന മിൽമയുടെ കൈവശമുള്ള പാൽ കണ്‍സ്യൂമർഫെഡ് ശൃംഖല വഴി വിൽക്കാമെന്നു ധാരണയായിട്ടുണ്ട്. ബാക്കി വരുന്ന പാൽ സംസ്ഥാനത്തെ അംഗൻവാടി മുഖേന കുട്ടികൾക്കും അതിഥി തൊഴിലാളികൾക്കും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിഥി തൊഴിലാളികൾക്കു സർക്കാർ വക മിൽമ പാൽ; കണ്‍സ്യൂമർഫെഡും വിൽക്കും
07:51 PM Apr 01, 2020 | Deepika.com