ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് ജമാ അത്ത് ഏഷ്യാ സമ്മേളനത്തിൽ പങ്കെടുത്തവരിൽ പത്തനംതിട്ട ജില്ലയിൽ നിന്ന് 12 പേർ. ഇവർ നാട്ടിൽ തിരിച്ചെത്തിയതായും നിരീക്ഷണത്തിലാക്കിയതായും ആരോഗ്യവകുപ്പ്. രണ്ടുപേരുടെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. മറ്റുള്ളവരെ കൂടി ഇന്നു പരിശോധനയ്ക്കു വിധേയരാക്കും.
സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ടയിലെ റിട്ടയേഡ് കോളജ് അധ്യാപകന്റെ മരണവും ഇതോടെ സംശയത്തിന്റെ നിഴലിലായി. നിസാമുദീനിലായിരുന്ന പത്തനംതിട്ട വെട്ടിപ്രം മേപ്പുറത്ത് ഫാത്തിമാ മൻസിലിൽ ഡോ.എം. സലിം (74) കഴിഞ്ഞ 24നു രാത്രിയിലാണ് മരിച്ചത്. പനി ഉണ്ടായിരുന്ന ഡോ.സലിം ഹൃദ്രോഗത്തേ തുടർന്നാണ് മരിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. ലോക്ക് ഡൗണ്‍ നിലവിൽ വന്നതോടെ സംസ്കാരം ഡൽഹിയിൽ തന്നെ നടന്നു.
മരണകാരണം സംബന്ധിച്ച് ഡൽഹി സർക്കാരിൽ നിന്ന് വിശദവിവരം ആരാഞ്ഞിട്ടുണ്ടെന്ന് പത്തനംതിട്ട ഡിഎംഒ ഡോ.എ.എൽ. ഷീജ പറഞ്ഞു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ റിട്ടയേഡ് കെമിസ്ട്രി അധ്യാപകനാണ് ഡോ.എം. സലിം. ഇദ്ദേഹത്തോടൊപ്പം പത്തനംതിട്ടയിൽ നിന്നുള്ള ഒരു അധ്യാപകനും തിരുവനന്തപുരം സ്വദേശിയായ മൗലവിയും സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിക്കു പോയിരുന്നു. ഇവരിപ്പോൾ ഡൽഹിയിൽ നിരീക്ഷണത്തിലാണ്.
നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 12 പത്തനംതിട്ടക്കാർ
05:21 PM Apr 01, 2020 | Deepika.com