വിവാദങ്ങള്‍ക്കൊടുവില്‍ സനല്‍ കുമാര്‍ ശശിധരന്‍റെ എസ്. ദുര്‍ഗ കേരളത്തിലെ തിയറ്ററുകളിലേക്ക്. മാര്‍ച്ച് 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സാധാരണ റിലീസിനൊപ്പം ചില സമാന്തര സിനിമാ സംഘടനകളും ചിത്രത്തിന്‍റെ റിലീസില്‍ പങ്കാളികളാകുന്നുണ്ട്. ഫിലിം സൊസൈറ്റികള്‍, കോളേജ് ഫിലിം ക്ലബ്ബുകള്‍, കലാസാംസ്‌കാരിക സംഘടനകള്‍ തുടങ്ങിയ പ്രാദേശിക കൂട്ടായ്മകളുടെ സഹകരണത്തോടെ ഓരോ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളില്‍ എസ് ദുർഗ പ്രദര്‍ശിപ്പിക്കും.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടര്‍ന്ന് സെക്‌സി ദുര്‍ഗ എന്ന പേര് മാറ്റിയാണ് എസ് ദുര്‍ഗ എന്നാക്കിയത്. ഒരു രാത്രി യാത്രയില്‍ ഒരു യുവതിക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്. രാജശ്രീ ദേശ്പാണ്ഡേയാണ് ദുര്‍ഗ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്.
നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയ ചിത്രമാണ് എസ് ദുര്‍ഗ. റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഹിവോസ് ടൈഗര്‍ അവാര്‍ഡും അര്‍മേനിയയിലെ യെരെവാന്‍ രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ അപ്രികോട്ട് പുരസ്‌കാരവും ചിത്രത്തിനു ലഭിച്ചു. അതേസമയം, ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ചിത്രത്തിന് കേന്ദ്രം ഇടപെട്ട് പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു.