കോവിഡ്-19 മഹാമാരി തുടങ്ങിയ ചൈനയിൽ യഥാർഥ മരണം എത്ര? നിരവധിപ്പേർ സംശയം ഉന്നയിക്കുന്ന വിഷയം. ഇപ്പോൾ കോവിഡിന്റെ പ്രഭവസ്ഥാനമായ വുഹാനിലെ ചില ദൃശ്യങ്ങൾ ആ സംശയം ബലപ്പെടുത്തുന്നു.
മധ്യചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമാണ് വുഹാൻ. അവിടത്തെ മത്സ്യ-മാംസ മാർക്കറ്റിൽനിന്നാണ് വൈറസ് പടർന്നതെന്ന് പരക്കെ കരുതപ്പെടുന്നു. ആ നഗരത്തിൽ 2,535 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ചൈനയിലെ മൊത്തം മരണം 3,300-ഉം.
വുഹാനിലും മറ്റും സഞ്ചാരം പുനരാരംഭിച്ചിട്ടു നാലുദിവസം കഴിഞ്ഞതേയുള്ളൂ. ഹുബൈ പ്രവിശ്യയിലും സമീപപ്രവിശ്യകളിലെ ചില നഗരങ്ങളിലും രണ്ടുമാസം നീണ്ട യാത്രാവിലക്കായിരുന്നു.
നിയന്ത്രണങ്ങൾ നീങ്ങിയശേഷം തങ്ങളുടെ ബന്ധുക്കളുടെ ചിതാഭസ്മ കലശങ്ങൾ വാങ്ങാൻ പൊതുശ്മശാനങ്ങളിൽ ചെന്നവർ കണ്ടത് ആയിരക്കണക്കിനു കലശങ്ങൾ നിരന്നിരിക്കുന്നതാണ്. വുഹാനിൽ എട്ടു വൈദ്യുത ശ്മശാനങ്ങളാണുള്ളത്. മൃതദേഹം ദഹിപ്പിച്ചശേഷം ചാരം ഒരു ചെറിയ പാത്രത്തിലാക്കി ബന്ധുക്കൾക്കു നൽകും. ജനുവരി 23 മുതൽ യാത്രാവിലക്കായിരുന്നു. അതിനാൽ അന്നുമുതൽ ചിതാഭസ്മകലശങ്ങൾ വിതരണം ചെയ്തിരുന്നില്ല.
കഴിഞ്ഞ ബുധനും വ്യാഴവും ദിവസങ്ങളിൽ വുഹാനിലെ ഒരു വൈദ്യുത ശ്മശാനത്തിലേക്ക് 2500 ചിതാഭസ്മ കലശങ്ങൾ എത്തിക്കുന്നതിന്റെ ചിത്രം കൈഷിൻ എന്ന ചൈനീസ് മാധ്യമം പ്രസിദ്ധീകരിച്ചു. മറ്റൊരു ശ്മശാനത്തിൽ 3500 കലശങ്ങൾ നിരത്തിവച്ചിരിക്കുന്നതിന്റെ ദൃശ്യവും കൈഷിൻ പുറത്തുവിട്ടു.
ഔദ്യോഗിക കണക്കിലുള്ളതിലും വളരെയേറെ മരണം നടന്നിരിക്കും എന്നാണ് ഈ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. ഇത്രയേറെ കലശങ്ങൾ ഒന്നിച്ചുവരാൻ മറ്റൊരു കാരണവുമില്ല. ഇതേപ്പറ്റി അന്വേഷിച്ച ബ്ലുംബർഗ് ലേഖകനു കണക്കുകൾ നൽകാൻ ശ്മശാന അധികൃതർ തയാറായില്ല.
ചിതാഭസ്മകലശം വാങ്ങാൻ ബന്ധുക്കൾ ശ്മശാനങ്ങളിൽ ചെല്ലുന്നതിനും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടത്തിലെ ആൾക്കാർക്കൊപ്പമേ ചെല്ലാവൂ. വീട്ടിൽനിന്ന് പലർ പോകരുത്.
ആൾക്കൂട്ടം ഉണ്ടാകുന്നതു തടയാനാണ് നിബന്ധനകൾ എന്നാണു വിശദീകരണം. കൂടുതൽ അന്വേഷണങ്ങൾ ഒഴിവാക്കാനാണിതെന്നു വിമർശകർ പറയുന്നു.
വുഹാനിലെ മരണസംഖ്യയെപ്പറ്റി പുതിയ സംശയങ്ങൾ
12:08 PM Mar 30, 2020 | Deepika.com