കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സുരക്ഷിത മാലിന്യസംസ്കരണം ഉറപ്പാക്കാൻ ഹരിതകേരളം മിഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി. കമ്യൂണിറ്റി കിച്ചൻ പോലുള്ള പൊതുസംരംഭങ്ങളിലും അല്ലാതെയുമുള്ള കൂട്ടായ പ്രവർത്തനങ്ങളിലും തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടെ പാലിക്കേണ്ട മാർഗനിർദേശങ്ങളാണിവ.
കമ്യൂണിറ്റി കിച്ചനുകൾ, അഗതികളെയും ഭിക്ഷാടകരെയും പുനരധിവസിപ്പിച്ചിട്ടുള്ള കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാലിന്യസംസ്കരണങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ഉപയോഗിച്ച മാസ്കുകളും കൈയുറകളും അണുവിമുക്തമാക്കി നശിപ്പിക്കണം. ഇവ ഉപയോഗിക്കുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ഇവ നശിപ്പിക്കണം.
പ്ലാസ്റ്റിക് പോലെ അഴുകാത്ത പാഴ്വസ്തുക്കൾ ഒരു കാരണവശാലും കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്. അവ കഴുകി വൃത്തിയാക്കി സൂക്ഷിച്ചുവയ്ക്കണം. കോവിഡ് ഭീതി ഒഴിയുന്പോൾ ഹരിതകർമസേനാംഗങ്ങൾ വന്ന് ശേഖരിക്കും. അഴുകുന്ന മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ നടപടി സ്വീകരിക്കണം. മഴയെത്തുന്പോൾ ഡെങ്കിയും ചിക്കുൻഗുനിയയും പോലുള്ള രോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാൻ ഇത് പ്രധാനമാണ്.
കോവിഡ് ആശുപത്രികൾ, ഐസൊലേഷൻ യൂണിറ്റുകൾ, വീടുകളിലെ ക്വാറന്ൈറൻ, താത്കാലിക കോവിഡ് സാമൂഹ്യ കേന്ദ്രങ്ങൾ മുതലായവയിൽനിന്നു വരുന്ന ബയോമെഡിക്കൽ മാലിന്യങ്ങൾ എന്നിവയെല്ലാം കോവിഡ് മാലിന്യങ്ങളായി തന്നെ പരിഗണിക്കണം. ഇവയെല്ലാം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് കൈകാര്യം ചെയ്യുകയും സംസ്കരിക്കുകയും ചെയ്യണമെന്നു നിർദേശങ്ങളിൽ പറയുന്നു.
മഴക്കാലം വരുന്നു, കോവിഡ് മാലിന്യങ്ങൾ വലിച്ചെറിയരുത്; ജാഗ്രതാ മുന്നറിയിപ്പ്
07:32 PM Mar 29, 2020 | Deepika.com