ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി കേരളം സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളികൾക്കു വേണ്ട സൗകര്യങ്ങൾ നൽകുമെന്ന് ഉറപ്പുവരുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതര സംസ്ഥാന തൊഴിലാളികൾ അവരുടെ നാട്ടിലേക്കു പേകാൻ താത്പര്യം പ്രകടിപ്പിക്കുന്നു. എന്നാൽ അവരെ ഇപ്പോൾ അവരുടെ നാട്ടിലേക്ക് അയയ്ക്കാൻ സാധിക്കില്ല. ഇപ്പോൾ യാത്ര ചെയ്യുന്നത് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കും. തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഐഎഎസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
അതിഥി തൊഴിലാളികൾക്കായി കേരളം 4603 ക്യാന്പുകൾ തുറന്നിട്ടുണ്ട്. 1.4 ലക്ഷം തൊഴിലാളികൾ ഈ ക്യാന്പുകളിൽ കഴിയുന്നു. ഇവർക്കുൾപ്പെടെ ഭക്ഷണസൗകര്യം ഒരുക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചണുകൾ തുറന്നു. ഇവർക്കു കാര്യങ്ങൾ മനസിലാകുന്നതിനായി ലഘുലേഖകൾ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് വിവിധ മുഖ്യമന്ത്രിമാർ കത്തുകളിലൂടെ വിവരങ്ങൾ ആരാഞ്ഞിരുന്നുവെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. തമിഴ്നാട്, നാഗാലാൻഡ്, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, മണിപ്പൂർ മുഖ്യമന്ത്രിമാർക്ക് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച കരുതൽ ചൂണ്ടിക്കാട്ടി മറുപടിയും അയച്ചു.
അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയയ്ക്കില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
07:28 PM Mar 29, 2020 | Deepika.com