34 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കാസർഗോഡ് കൂടുതൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹചര്യങ്ങൾ നേരിടാൻ അവിടെയുള്ള മെഡിക്കൽ കോളജ് പ്രവർത്തനക്ഷമമാക്കാനുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കുമെന്നും മറ്റു സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി കോവിഡ് ആശുപത്രിയാക്കും. 200 കിടക്കകൾ, 40 ഐസിയു കിടക്കൾ, 15 വെന്റിലേറ്റർ എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ട്. ഇവിടെ ടെസ്റ്റിംഗ് സൗകര്യങ്ങൾ വർധിപ്പിക്കും. കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കും. റാപ്പിഡ് ടെസ്റ്റ് നടത്താൻ അനുമതി ലഭിച്ചാലുടൻ പരിശോധന തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രോഗബാധയുള്ള വിദേശരാജ്യങ്ങളിൽനിന്നു വരുന്നവർ, പ്രത്യേകിച്ച് ഗൾഫിൽനിന്നു വരുന്നവർ, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കഴിഞ്ഞവർ തുടങ്ങിവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. അത് അവരുടെ രക്ഷയ്ക്കും സമൂഹത്തിന്റെ രക്ഷയ്ക്കും പ്രധാനമാണ്. തൊണ്ടവേദന, പനി ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ കോവിഡ് ആശുപത്രിയുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിദേശത്തുനിന്നു വന്നവരുമായി സന്പർക്കം പുലർത്തിയവരും അവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ കഴിയണം. പ്രായമായവർ മറ്റുള്ളവരുമായി അധികം സന്പർക്കം പുലർത്തേണ്ടതില്ല. പ്രമേഹം, രക്തസമ്മർദം, അർബുദം, വൃക്കരോഗം എന്നിവയ്ക്കു ചികിത്സ തേടുന്നവർ മറ്റുള്ളവരിൽനിന്ന അകലംപാലിക്കണം. കാരണം ഇപ്പോൾ കാണുന്നവർക്കു രോഗം കാണില്ല, പക്ഷേ മറ്റുള്ളവർക്കു രോഗം സംഭാവന ചെയ്യാൻ അവർക്കു കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കാസർഗോട്ടെ സ്ഥിതി രൂക്ഷം, അടിയന്തര നടപടികൾ സ്വീകരിക്കും: മുഖ്യമന്ത്രി
08:26 PM Mar 27, 2020 | Deepika.com