ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ യാത്രാവിവരങ്ങൾ അന്പരപ്പിക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഇയാൾ സഞ്ചരിച്ചെന്നും ഈ പട്ടിക വളരെ നീളമേറിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കോവിഡ് ബാധിതൻ സഞ്ചരിച്ചു. തൊടുപുഴ, പെരുന്പാവുർ, മൂന്നാർ, എറണാകുളം, മൂവാറ്റുപുഴ, ഷോളയൂർ എന്നിങ്ങനെ യാത്ര ചെയ്ത സ്ഥലങ്ങളുടെ പട്ടിക നീളുകയാണ്. സെക്രട്ടറിയേറ്റ്, നിയമസഭാ മന്ദിരം തുടങ്ങി ഇയാൾ സന്ദർശിച്ച ഇടങ്ങളുടെ പട്ടിക നീളമേറിയതാണ്.
ഇയാൾ സന്ദർശിച്ചവരിൽ ഭരണാധികാരികളുണ്ട്, ജനപ്രതിനിധികളുണ്ട്, ഉന്നത ഉദ്യോഗസ്ഥരുണ്ട്, സമൂഹത്തിന്റെ വിവിധ മേഖലകളിലും പെട്ടവരുണ്ട്. എല്ലാവരും ജാഗ്രതയോടെ കഴിയേണ്ട സാഹചര്യത്തിൽ ഈ സമീപനമാണോ ഒരു പൊതുപ്രവർത്തകനിൽനിന്ന് ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
കൊറോണ ഏറെ അകലെയല്ല. അത് വരാതിരിക്കാൻ സ്വന്തമായി ആദ്യം ശ്രദ്ധിക്കുകയാണു വേണ്ടത്. അകലം പാലിക്കാൻ പറയുന്പോൾ അടുത്തുനിൽക്കുന്ന രീതിയാണ് പലപ്പോഴും കാണുന്നത്. ഇത് സംസ്കാരസന്പന്നമായ കേരള സമൂഹത്തിനു ചേർന്ന രീതിയല്ല. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ട ഘട്ടത്തിൽ ചില അനാവശ്യ സമരങ്ങൾ കേരളം കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ; അന്പരപ്പിച്ച് ഇടുക്കിയിലെ കോവിഡുകാരൻ
08:24 PM Mar 27, 2020 | Deepika.com