കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിനു പിന്നാലെ പലിശ നിരക്കുകളിൽ ഇളവുകൾ വരുത്തി റിസർവ് ബാങ്ക്. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ കുറവ് വരുത്തിയതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
റിപോ നിരക്ക് 5.15ൽ നിന്ന് 4.4 ശതമാനമായി കുറച്ചു. 0.75 ശതമാനമാണ് റിപോ നിരക്കിൽ കുറവ് വരുത്തിയത്. റിവേഴ്സ് റിപോ നിരക്ക് നാല് ശതമാനമായും കുറച്ചിട്ടുണ്ട്. 0.90 ശതമാനമാണ് റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചത്.
സിആർആർ നിരക്കിലും ആർബിഐ കുറവ് വരുത്തി. ഒരു ശതമാനം കുറച്ച് മൂന്ന് ശതമാനമാക്കാനാണ് ആർബിഐ തീരുമാനിച്ചത്. ഇതുവഴി ബാങ്കുകൾക്ക് 1.7ലക്ഷം കോടി രൂപ ലഭിക്കുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.
ഭവന, വാഹന വായ്പാ നിരക്കുകൾ കുറക്കുമെന്നും ആർബിഐ ഗവർണർ അറിയിച്ചു. നാണ്യപെരുപ്പം സുരക്ഷിത നിലയിലാണെന്ന് പറഞ്ഞ ശക്തികാന്ത ദാസ് വൈറസ് ബാധ രാജ്യത്ത് സൃഷ്ടിച്ചത് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണെന്നും വ്യക്തമാക്കി.
രാജ്യത്തിന്റെ ജിഡിപിയെ ഈ പ്രതിസന്ധി ദോഷകരമായി ബാധിക്കുമെന്നും നിലവിലെ അവസ്ഥ എത്രകലം നീണ്ടു നിൽക്കുമെന്നത് പ്രവചനാതീതമാണെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി അഞ്ചുതവണ പലിശനിരക്ക് കുറച്ചതിന് ശേഷം കഴിഞ്ഞ തവണ ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ വായ്പനയ അവലോകന യോഗത്തില്‍ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ കോവിഡ് വ്യാപനം സമ്പദ്വ്യവസ്ഥയില് ആഘാതം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ ആർബിഐ തീരുമാനിക്കുകയായിരുന്നു.
കോവിഡ് സൃഷ്ടിച്ചത് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി; പലിശ നിരക്കുകളിൽ ഇളവ് വരുത്തി റിസർവ് ബാങ്ക്
12:43 PM Mar 27, 2020 | Deepika.com