ചൈനയേയും ഇറ്റലിയേയും വിറപ്പിച്ച കൊറോണ അമേരിക്കയെ ആശങ്കയിലാഴ്ത്തുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് (കോവിഡ് 19) ബാധിതരുള്ള രാജ്യം അമേരിക്കയായി. 85,377 കേസുകളാണ് അമേരിക്കയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇതോടെ അമേരിക്ക ചൈനയെ മറികടന്നു. ചൈനയിൽ 81,340 രോഗികളാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 16,841 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 1,295 പേർ വൈറസ് ബാധിച്ച് മരിച്ചു. ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ഇതുവരെ 466 പേരാണ് മരിച്ചത്. വാഷിംഗ്ടണിൽ 147 പേരും മരിച്ചു.
ഇറ്റലിയിലേയും സ്ഥിതി ഗുരുതരമാണ്. ഇറ്റലിയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 8,215 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ ഇറ്റലിയിൽ 712 പേരാണ് മരിച്ചത്. ലോകത്തിലെ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്നും ഇറ്റലിയിലാണ് സംഭവിച്ചിരിക്കുന്നത്. ഇറ്റലിയിൽ 80,589 രോഗികളാണ് ചികിത്സയിലുള്ളത്.
ലോകത്ത് ആകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 24,071 ആയി. കൊറോണ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടക്കുകയും ചെയ്തു. 531,799 പേരാണ് ലോകത്ത് ആകെ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ത്യയിൽ ഇതുവരെ 16 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. രാജ്യത്ത് 633 പേർ ചികിത്സയിലുണ്ട്. ഇതിൽ 47 പേർ വിദേശികളാണ്.
ഏറ്റവും കുടൂതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇവിടെ 130 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനം കേരളത്തിനാണ്. കേരളത്തിൽ 126 പേർക്കാണ് രോഗം ബാധിച്ചത്.
കൊറോണയിൽ വിറച്ച് അമേരിക്ക; കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒന്നാമത്
12:32 PM Mar 27, 2020 | Deepika.com