കോവിഡ്-19 രോഗബാധിരയായ തങ്ങളെ കരുതലോടെ ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടർമാർ, നഴ്സ്സുമാർ, മറ്റ് ജീവനക്കാർ, ആരോഗ്യ വകുപ്പ് അധികൃതർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരോടു നന്ദിയോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവദന്പതികൾ.
ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, ഡോ. സജിത്കുമാർ, ഡോ. ഹരികൃഷ്ണൻ, ഡോ. ആശ, ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർക്കാണ് ഏറ്റവും നന്ദി പറയുന്നത്. തങ്ങൾക്കൊപ്പം കഴിഞ്ഞിരുന്ന മകൾക്കു ചോക്ലേറ്റുകളും ചിത്രങ്ങൾ വരയ്ക്കാൻ സ്കെച്ച് പേന, ഡ്രോയിംഗ് ബുക്ക് എന്നിവയും വാങ്ങി നൽകിയതു ഡോ. ഹരിയും ഡോ. ആശയുമാണ്.
കഴിഞ്ഞ എട്ടിനാണ് മെഡിക്കൽ കോളജിലെ ഐസൊലേഷൻ വിഭാഗത്തിൽ എത്തിയത്. താനും ഭാര്യയും നാലരവയസുള്ള മകളും ഒരു മുറിയിലായിരുന്നു. ഭാര്യാപിതാവിന്റെ വയോധികരായ മാതാപിതാക്കളും ഞങ്ങളോടൊപ്പം ഐസൊലേഷൻ വിഭാഗത്തിലുണ്ടായിരുന്നു.
എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഫോണിൽ വിളിക്കുമായിരുന്നു. ആശുപത്രിയിൽ പ്രവേശിച്ചതു മുതൽ ദിവസേന ഫോണിൽ വിളിച്ച് ആരോഗ്യ വിവരം അന്വേഷിച്ച് സാന്തനപ്പെടുത്തിയിരുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തോമസ് ചാഴികാടൻ എംപി, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, മാധ്യമ പ്രവർത്തകർ എന്നിവരായിരുന്നു. അത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു. എല്ലാവരൊടും നന്ദി രേഖപ്പെടുത്തുകയാണെന്ന് രോഗവിമുക്തനായ യുവാവ് ദീപികയോടു പറഞ്ഞു.
ഭാര്യ 17 വർഷമായി മാതാപിതാക്കളോടൊത്ത് ഇറ്റലിയിലായിരുന്നു വിദ്യാഭ്യാസം നേടി അവിടെത്തന്നെ നഴ്സായി ജോലി ചെയ്യുകയായിരുന്നു. താൻ ദുബായിലും, അബുദാബിയിലും നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. ജീവിതം തിരികെ തന്നവർക്ക് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല. ആശുപത്രി വിട്ടശേഷം ഇവരെ നേരിൽക്കണ്ടു നന്ദി അറിയിക്കണമെന്ന് ആഗ്രഹമുണ്ട്. വയോധികരായ ബന്ധുക്കളുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടത് ആരോഗ്യ മന്ത്രി ശൈലജ, ആശുപത്രി അധികൃതർ എന്നിവരുടെ ഇടപെടലിലാണെന്നും യുവാവ് പറഞ്ഞു.
അതേസമയം, തങ്ങൾ രോഗവിമുക്തരായതിനാൽ മെഡിക്കൽ കോളജിൽ ഇപ്പോഴും ചികിത്സയിൽ കഴിയുന്ന അടുത്ത ബന്ധുക്കളായ വയോധികരെ പരിചരിക്കുന്നതിനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ടെന്ന് ഇവർ ദീപികയോടു പറഞ്ഞു.
കോവിഡിൽനിന്നു സൗഖ്യം; നന്ദി നിറഞ്ഞ ഹൃദയത്തോടെ യുവദന്പതികൾ
11:30 AM Mar 27, 2020 | Deepika.com