കുട്ടനാട്ടിൽ വിളവ് പാകമായ നെല്ല് കൊയ്തെടുക്കാനും സംഭരിക്കാനും അടിയന്തര സൗകര്യം ഒരുക്കി കർഷകരെ സഹായിക്കണമെന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യമന്ത്രി പിണറായി വിജയനെയും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനെയും ഫോണിൽ വിളിച്ച് അഭ്യർഥിച്ചു.
കോവിഡ്-19 വൈറസ്പ്രതിരോധിക്കാൻ എടുത്തിട്ടുള്ള മുൻകരുതലുകൾക്കൊപ്പം വേനൽമഴ പെയ്യുന്നതും മൂലം കൊയ്ത്തും നെല്ലു സംഭരണവും തടസപ്പെട്ടിരിക്കുകയാണെന്ന് ആർച്ച്ബിഷപ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
സംഭരണം നടക്കാതെ മിക്ക പാടശേഖരങ്ങളിലും ലോഡുകണക്കിനു നെല്ല് കൂട്ടിയിട്ടിരിക്കുകയാണെന്നും നെല്ലിന്റെ സംഭരണം നടക്കാത്തതു മൂലം കെയ്ത്തു യന്ത്രങ്ങൾ തമിഴ്നാട്ടിലേക്കു മടങ്ങിപ്പോകുന്ന സാഹചര്യമാണുള്ളതെന്നും ഇക്കാര്യങ്ങൾ കുട്ടനാട്ടിലെ കർഷകരെ ഏറെ ആശങ്കയാഴ്ത്തിയിട്ടുണ്ടെന്നും മാർ പെരുന്തോട്ടം മുഖ്യമന്ത്രിയെയും കൃഷിമന്ത്രിയെയും അറിയിച്ചു.
വിഷയം ഗൗരവമായി പരിഗണിക്കുമെന്നും കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലസംഘം അടുത്ത ദിവസം കുട്ടനാട് സന്ദർശിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ദീപികയോടു പറഞ്ഞു.
ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം പ്രാധാന്യത്തോടെ ചർച്ച ചെയ്തതായും ഉടൻതന്നെ ശാശ്വതമായ പരിഹാരത്തിനുള്ള തുടർ നടപടികൾ ഉണ്ടാകുമെന്നും കൊയ്ത്തു യന്ത്രങ്ങൾ തമിഴ്നാട്ടിലേക്കു തിരികെ പോകാതിരിക്കാൻ ബന്ധപ്പെട്ടവർക്കു കർശന നിർദേശം നൽകുമെന്നും കൃഷിമന്ത്രിയും മാർ ജോസഫ് പെരുന്തോട്ടത്തെ അറിയിച്ചിട്ടുണ്ട്. സർക്കാർ നൽകിയ ഉറപ്പ് കർഷകരിൽ എത്തിച്ച് അവർക്ക് ആശ്വാസം പകരണമെന്നു വീഡിയോ സന്ദേശത്തിൽ മാർ പെരുന്തോട്ടം നിർദേശിച്ചു.
കുട്ടനാടിന്റെ ആശങ്ക ആർച്ച്ബിഷപ് മാർ പെരുന്തോട്ടം മുഖ്യമന്ത്രിയെ അറിയിച്ചു
07:16 PM Mar 26, 2020 | Deepika.com