മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗണ്‍ ജനജീവിതത്തിനൊപ്പം സംസ്ഥാനത്തിന്റെ സന്പദ്ഘടനയെയും സ്തംഭിപ്പിക്കും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാന സർക്കാരിന്റെ മുഴുവൻ വരുമാന സ്രോതസുകളും അടഞ്ഞിരിക്കുകയാണ്. കോവിഡ് ഭീഷണിയിൽ നിന്നു കരകയറി കഴിയുന്പോഴും കേരളം വലിയ സാന്പത്തിക പ്രതിസന്ധിയെ ആയിരിക്കും അഭിമുഖീകരിക്കേണ്ടി വരിക.
കേന്ദ്ര സർക്കാരിൽ നിന്നു ലഭിക്കാനുള്ള തുകകൾ അടിയന്തരമായി ലഭിച്ചില്ലെങ്കിൽ നിത്യനിദാന ചെലവുകൾക്കു പോലും ബുദ്ധിമുട്ടുന്ന നിലയിലേക്കാണു കേരളം നീങ്ങുന്നത്. ട്രഷറിയിലേക്കുള്ള വരുമാനം ഏറെക്കുറെ സ്തംഭിച്ചു കഴിഞ്ഞു. അപ്പോഴും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വൻതോതിൽ പണം ചെലവഴിക്കേണ്ട സ്ഥിതിയാണുള്ളത്.
കേന്ദ്രത്തിൽ നിന്നു രണ്ടു മാസത്തെ ചരക്കു സേവന നികുതി നഷ്ടപരിഹാര ഇനത്തിൽ 3,000 കോടി രൂപ ലഭിക്കാനുണ്ട്. ഐജിഎസ്ടി സെറ്റിൽമെന്റ് ഇനത്തിലും നികുതി വിഹിത അഡ്ജസ്റ്റ്മെന്റിലുമെല്ലാമായി 4000 കോടി കൂടി ഈ സാന്പത്തിക വർഷം ലഭിക്കാനുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ തുക ലഭിച്ചാൽ സംസ്ഥാനത്തിനു താത്കാലിക ആശ്വാസമാകും.
സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിൽ സിംഹഭാഗവും വരുന്നത് ചരക്കു സേവന നികുതിയിൽ നിന്നും മദ്യം, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ വിൽപന നികുതിയിൽ നിന്നുമാണ്. ലോക്ക് ഡൗണിലൂടെ പെട്രോളിയം ഉത്പന്നങ്ങളുടെ വിൽപന കുത്തനെ ഇടിഞ്ഞു. മദ്യവിൽപന ശാലകൾ അടച്ചതോടെ അവിടെ നിന്നുള്ള വരുമാനവും അടുത്ത മൂന്നാഴ്ചത്തേക്കെങ്കിലും ഇല്ലാതായി.
ബിവറേജസ് കോർപറേഷൻ വഴിയുള്ള വരുമാനം എല്ലാ ദിവസവും ഖജനാവിലെത്തുന്നത് നിത്യനിദാന ചെലവുകൾ നേരിടുന്നതിനു സംസ്ഥാന സർക്കാരിന് ആശ്വാസമായിരുന്നു. മദ്യത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിൽപനനികുതിയിൽ ഈ മൂന്നാഴ്ച ഉണ്ടാകുന്ന നഷ്ടം പിന്നീടു നികത്തപ്പെടുന്നതല്ല. ലോട്ടറി വിൽപന നിലച്ചതോടെ ആ മേഖലയിൽ നിന്നുള്ള വരുമാനവും ഇല്ലാതായി.
രാജ്യവ്യാപകമായി അനുഭവപ്പെട്ടിരുന്ന സാന്പത്തിക മാന്ദ്യം കേരളത്തെയും സാരമായി ബാധിച്ചിരുന്നു. നടപ്പു വർഷം പദ്ധതിച്ചെലവ് ഉൾപ്പെടെ വെട്ടിച്ചുരുക്കിയിരുന്നു. ഇതിനിടെയാണ് കോവിഡും ലോക്ക് ഡൗണും വരുന്നത്.
ചരക്കു സേവന നികുതിയിലുണ്ടാകുന്ന ഇടിവ് കേരളത്തിന്റെ തനതു വരുമാനത്തെയും കേന്ദ്ര നികുതി വിഹിതത്തെയും ബാധിക്കും. സ്റ്റാന്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ്, മോട്ടോർ വാഹന നികുതി എന്നിവയിലെല്ലാം കുറവു വരുമെങ്കിലും വരുംമാസങ്ങളിൽ ഈ കുറവ് നികത്തപ്പെട്ടേക്കും.
സാന്പത്തിക വർഷം അവസാനിക്കാൻ ഇനി അഞ്ചു പ്രവൃത്തിദിനങ്ങൾ കൂടിയേ അവശേഷിക്കുന്നുള്ളു. സംസ്ഥാനം പൂർണ ലോക്ക് ഡൗണിൽ ആയതിനാൽ ഇനി കാര്യമായ പ്രവർത്തനങ്ങളൊന്നും നടക്കാൻ പോകുന്നില്ല. വാർഷിക പദ്ധതിയുടെ 63.47 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവഴിക്കൽ അന്‍പതു ശതമാനം കടന്നതേയുള്ളു. ഈയിനത്തിൽ ഇനി കൂടുതൽ പണം ചെലവഴിക്കപ്പെടാൻ സാധ്യതയില്ല.
സംസ്ഥാന സർക്കാർ ഇരുപതിനായിരം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ നല്ലൊരു പങ്കു തുകയും കടമെടുക്കാനാണ് ആലോചിക്കുന്നത്. അടുത്ത സാന്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ 12,000 കോടി രൂപ വരെ കടമെടുക്കും. അവശേഷിക്കുന്ന ഒന്‍പതു മാസത്തേക്ക് 15,000 കോടി മാത്രമേ കടമെടുക്കാൻ സാധിക്കുകയുള്ളു. കടമെടുത്തു നിത്യച്ചെലവുകൾക്കു നടത്തേണ്ടി വരുന്ന കേരളത്തിന് അടുത്ത സാന്പത്തിക വർഷം കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നു ചുരുക്കം.
കോവിഡ്: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങും
07:14 PM Mar 26, 2020 | Deepika.com