സന്പൂർണ ലോക്ക് ഡൗണിന്റെ ഭാഗമായി വിപണനത്തിനുള്ള വഴികൾ പൂർണമായി അടഞ്ഞതോടെ വിളവെടുപ്പിനു പാകമായ പൈനാപ്പിളുകൾ തോട്ടങ്ങളിൽ കിടന്നു നശിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തും വിപണനം നിലച്ചതിനൊപ്പം കയറ്റുമതിയും ഇല്ലാതായി. പാകമായ ഓരോ പൈനാപ്പിളിനും ശരാശരി 30 രൂപയ്ക്കു മേൽ കർഷകർക്കു ചെലവായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ താങ്ങാനാവാത്ത നഷ്ടമാണു കർഷകർക്ക്.
മുൻവർഷങ്ങളിൽ ഈസമയത്തു പ്രതിദിനം നൂറു ലോഡിനു മുകളിൽ പൈനാപ്പിൾ വിവിധയിടങ്ങളിലേക്കു കയറിപ്പോയിരുന്നു. ആളുകൾ കൂടുന്നത് ഒഴിവാക്കേണ്ടതുള്ളതിനാൽ വൻകിട തോട്ടങ്ങളിലെ കൃഷിപ്പണികളും വിളവെടുപ്പും നടക്കുന്നില്ല. പഴുത്തു പാകമായ പൈനാപ്പിൾ ചീഞ്ഞുനശിക്കുന്പോൾ നോക്കിനിൽക്കാനെ കർഷകർക്കു കഴിയുന്നുള്ളൂ.
പൈനാപ്പിൾ പഴമായും പച്ചക്കറിയായും ഉപയോഗിക്കാമെന്നിരിക്കേ അവശ്യവസ്തുക്കളുടെ ഗണത്തിൽപ്പെടുത്തി വിപണനത്തിനു സർക്കാർ സംവിധാനമൊരുക്കണമെന്നാണ് ആവശ്യം. പ്രാദേശികമായെങ്കിലും പൈനാപ്പിൾ വീടുകളിലെത്തിച്ചുള്ള വിപണനത്തിനു സംവിധാനമുണ്ടാക്കണമെന്ന് ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. പൈനാപ്പിൾ സംഭരിച്ചു സംസ്കരിക്കാനും നടപടിയുണ്ടാകണം.
പച്ചക്കറി, പലചരക്ക്, പാൽ പോലെ അവശ്യവസ്തുവായി വീടുകളിലേക്കോ മറ്റോ എത്തിക്കുന്ന സംവിധാനമാണ് അസോസിയേഷൻ ഉന്നയിക്കുന്നത്. ഓൺലൈൻ വഴിയോ ഫോണിലോ ആവശ്യപ്പെട്ടാൽ നിയന്ത്രണങ്ങൾക്കു വിധേയമായി പൈനാപ്പിൾ പുതുമയോടെതന്നെ പറയുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കാൻ വ്യാപാരികളും കർഷകരും തയാറാണെന്നു ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാനത്തേക്കുള്ള മുന്തിരി, ഓറഞ്ച്, മാമ്പഴം തുടങ്ങിയ പഴങ്ങളുടെ വരവു നിലച്ച സാഹചര്യത്തിൽ പഴങ്ങളുടെ അഭാവം പരിഹരിക്കാൻ പൈനാപ്പിൾ സഹായകമാണ്. ശരീരത്തിനു പ്രതിരോധശേഷി വർധിപ്പിക്കേണ്ട രോഗവ്യാപന വേളയിൽ പോഷകങ്ങളുടെ കലവറയായ പൈനാപ്പിൾ ഉപയോഗിക്കാനുള്ള ഉദ്ബോധനവും സർക്കാർ തലത്തിൽ നടത്തണം. ഹൃദയാരോഗ്യത്തിനും ദഹനത്തിനും പ്രമേഹത്തിനും അർബുദ രോഗത്തിനുമൊക്കെ പൈനാപ്പിൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന ആരോഗ്യ വിദഗ്ധരുടെ നിർദേശങ്ങൾ നിലവിൽതന്നെയുണ്ട്.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലും മറ്റുമായി വീടുകളിൽ കഴിയുന്നവർക്കു കുടുംബശ്രീയും വിവിധ സംഘടകളും മുഖേനെ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്പോൾ പൈനാപ്പിളും ഉൾപ്പെടുത്തണം. നിലവിലെ സാഹചര്യത്തിൽ പൈനാപ്പിൾ കർഷകരുടെ വായ്പാ തിരിച്ചടവ്, ഉത്പാദനച്ചെലവ് തുടങ്ങിയ കാര്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ജോയെൽ നെല്ലിക്കുന്നേൽ
പൈനാപ്പിളിനെ കൈവിടരുതേ...
07:07 PM Mar 26, 2020 | Deepika.com