സംസ്ഥാനം പൂർണമായി അടച്ച ശേഷം സ്വകാര്യവാഹനങ്ങൾ ധാരാളമായി നിരത്തിലിറങ്ങിയ സാഹചര്യത്തിൽ കർശന നടപടികൾക്കു പോലീസ്. ഒന്നിൽ കൂടുതൽ തവണ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനാണു പോലീസ് ഉദ്ദേശിക്കുന്നത്.
അനാവശ്യമായി പുറത്തിറങ്ങിയാൽ വാഹനം പിടിച്ചെടുക്കും. ഈ വാഹനങ്ങൾ 21 ദിവസത്തേക്ക് വിട്ടുനൽകില്ല. വ്യക്തമായ കാരണമില്ലാതെ വാഹനത്തിൽ യാത്ര ചെയ്യുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യും. ഓട്ടോ, ടാക്സി എന്നിവ അവശ്യ ഘട്ടങ്ങളിൽ മാത്രം സർവീസ് നടത്തിയാൽ മതിയെന്നും നിർദേശിച്ചിട്ടുള്ളത്.
മെഡിക്കൽ കേസുകൾക്കും അവശ്യസാധനങ്ങൾ വീടുകളിൽ എത്തിക്കുന്നതിനുമാണ് ഓട്ടോ, ടാക്സികൾ ഉപയോഗിക്കേണ്ടത്. ഇത്തരം വാഹനത്തിൽ ഡ്രൈവറെ കൂടാതെ ഒരു മുതിർന്ന യാത്രക്കാരൻ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. ഇതു സംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവിമാർക്കു നൽകിയിട്ടുണ്ട്.
അതേസമയം മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്ന വാഹനങ്ങൾ തടയില്ല. അവശ്യവസ്തുക്കൾ, മരുന്ന് തുടങ്ങിയവ വാങ്ങുന്നതിനും ആശുപത്രി സേവനങ്ങൾക്കും മാത്രമേ ടാക്സി, ഓട്ടോറിക്ഷ (ഓണ്‍ലൈൻ ടാക്സികൾ ഉൾപ്പെടെയുള്ളവ) ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്.
ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും
06:28 PM Mar 25, 2020 | Deepika.com