"നമുക്ക് നല്ലതു പ്രതീക്ഷിക്കാം. കോവിഡ് പകർച്ചവ്യാധിയിൽനിന്നു ലോകം താമസിയാതെ മുക്തി പ്രാപിക്കും’- പറയുന്നതു നൊബേൽ സമ്മാനജേതാവും സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിലെ ബയോഫിസിസ്റ്റുമായ മൈക്കിൾ ലെവിറ്റ്.
ജനങ്ങളുടെ അനാവശ്യഭയത്തെ നിയന്ത്രിക്കണം. താമസിയാതെ തന്നെ വൈറസ് ബാധ നിയന്ത്രിതമാകുമെന്നും ഇപ്പോഴത്തെ കണക്കുകൾ അതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ പ്രമുഖ ഗവേഷകരിൽ പലരും കോവിഡ് വൈറസ് ബാധ ഉടനെയൊന്നും നിയന്ത്രിക്കാൻ കഴിയില്ലെന്ന് അഭിപ്രായപ്പെടുന്നവരാണ്. പക്ഷേ കണക്കുകൾ സൂചിപ്പിക്കുന്നത് അത്തരമൊരു വലിയ ദുരന്തത്തിലേക്ക് എത്തിപ്പെടില്ലെന്നാണ്- ലെവിറ്റ് പറയുന്നു.
ആളുകൾ സ്വയം നിരീക്ഷണത്തിലേക്കും രാജ്യങ്ങൾ ലോക്ഡൗണിലേക്കും നീങ്ങിയതോടെ പ്രതീക്ഷിച്ചതിലും വേഗത്തിൽ വൈറസ് വ്യാപനം തടയാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാർച്ച് അവസാനത്തോടെ ചൈനയിൽനിന്നു പൂർണമായും വൈറസ് ബാധ ഒഴിവാകുമെന്നും സാമൂഹിക അകലം പാലിക്കലാണു വൈറസിനെ നേരിടാനുള്ള ഏറ്റവും പ്രധാന മാർഗമെന്നും ലെവിറ്റ് നിരീക്ഷിച്ചു. 2013-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവാണ് മൈക്കിൾ ലെവിറ്റ്.
കോവിഡിൽനിന്നു ലോകം മുക്തി പ്രാപിക്കും: മൈക്കിൾ ലെവിറ്റ്
06:25 PM Mar 25, 2020 | Deepika.com