കോവിഡിനെ പ്രതിരോധിക്കാനായി സംസ്ഥാനം ലോക് ഡൗണ്‍ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിച്ചപ്പോൾ അതിന്റെ ഗൗരവം പൂർണമായി ഉൾക്കൊണ്ടുള്ള സഹകരണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങാവൂ എന്നു നിർദേശിച്ചിട്ടും ഇന്നലെ അനാവശ്യമായി പലരും പുറത്തിറങ്ങിയതായു മുഖ്യമന്ത്രി പറഞ്ഞു.
ലോക് ഡൗണ്‍ ക്രമീകരണങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിട്ടും അതിനു വിപരീതമായി പല നടപടികളും പലരുടെയും ഭാഗത്തുനിന്നും ഉണ്ടായി. സംസ്ഥാനത്ത് അടിയന്തര വൈദ്യ സഹായങ്ങൾക്കും അവശ്യ സേവനങ്ങൾക്കും മാത്രം ടാക്സി, ഓട്ടോ എന്നിവ സർവീസ് നടത്താവൂ. ഏത് ഒത്തുചേരൽ ആയാലും അഞ്ചിലധികം പേർ ഒത്തുകൂടുന്നത് പൂർണമായും വിലക്കിയിട്ടുണ്ട്. ഈ നിർദേശം ലംഘിച്ചാൽ അതിശക്തമായ പോലീസ് നടപടികൾ ഉണ്ടാവും. സ്വകാര്യവാഹനത്തിൽ ഡ്രൈവറെ കൂടാതെ ഒരാൾ കൂടിയേ യാത്ര പാടുള്ളൂ.
എവിടേക്കാണ് യാത്ര നടത്തുന്നതെന്നു വ്യക്തമാക്കിയുള്ള സത്യവാങ്മൂലം പൂരിപ്പിച്ച് കൈയിൽ സൂക്ഷിക്കണം. ആൾക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ല. ഇക്കാര്യത്തിൽ പോലീസ് നടപടി കൂടുതൽ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകർ ജോലിക്ക് വരുന്നതിന് അക്രഡിറ്റേഷൻ കാർഡോ സ്വന്തം സ്ഥാപനത്തിലെ കാർഡോ കാണിച്ചാൽ മതി.
സംസ്ഥാനത്ത് കാസർഗോഡ് ജില്ലയിൽ പ്രത്യേക സ്ഥിതിയാണുള്ളത്. ആ സാഹചര്യത്തിൽ ഐജിയുടെ നേതൃത്വത്തിലാണ് അവിടുത്തെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത്.
കാസർഗോട്ടെ സ്ഥിതികൾ വിലയിരുത്താനായി ഇന്നലെ ജില്ലയിലെ എംഎൽഎമാരുമായി ഫോണിൽ സംസാരിച്ചു. ക്വാറന്റൈനിൽ കഴിയുന്നവർക്ക് വേണ്ട ഭക്ഷണം ഉൾപ്പെടെയുള്ളവ ലഭ്യമാകുന്നുണ്ടെന്നു ഉറപ്പുവരുത്താൻ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് എംഎൽഎമാർ നടപടികൈക്കൊള്ളണമെന്നു നിർദേശിച്ചു. കാസർഗോട്ട് കടകളിൽ ഭക്ഷ്യസാധനങ്ങൾ ഉണ്ടോ എന്ന കാര്യം ഉറപ്പു വരുത്താൻ എംഎൽഎമാരോട് നിർദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അത്യാവശ്യ യാത്രകൾക്കു മാത്രം പുറത്തിറങ്ങുക: മുഖ്യമന്ത്രി
05:12 PM Mar 25, 2020 | Deepika.com