കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി കേരളം അടച്ചുപൂട്ടിയതോടെ സംസ്ഥാനത്തിന്റെ വരുമാന നഷ്ടം 5,000 കോടി കടക്കുമെന്നു വിലയിരുത്തൽ. മാർച്ച് 31വരെയുള്ള ലോക്ക് ഡൗണ്‍ അനുസരിച്ചാണു ധനവകുപ്പിന്റെ കണക്കെടുപ്പ്. ലോക്ക് ഡൗണ്‍ നീണ്ടാൽ നഷ്ടത്തിന്റെ തോത് ഉയരും. ജനങ്ങൾക്കുണ്ടാകുന്ന തൊഴിൽ, വ്യാപാര, കാർഷിക നഷ്ടം കൂടാതെയാണിത്. ഇതും കൂടി കണക്കാക്കിയാൽ പതിനായിരക്കണക്കിനു കോടിയുടെ നഷ്ടമുണ്ടാകുമെന്നാണു പ്രാഥമിക വിലയിരുത്തൽ.
കേന്ദ്രത്തിൽ നിന്നു മുൻകൂർ വായ്പാ അനുമതി കൂടി ലഭിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയുണ്ടായേക്കാം. കോവിഡുമായി ബന്ധപ്പെട്ടു സർക്കാർ ചെലവും കുതിച്ചുയരുന്നു. മരുന്നു വാങ്ങാനായി മാത്രം മെഡിക്കൽ സർവീസ് കോർപറേഷന് 300 കോടിയോളം രൂപ നൽകി. സാമൂഹിക സുരക്ഷാ പെൻഷനായി 1,360 കോടി വേണം. കോവിഡ് പാക്കേജിന്റെ ഭാഗമായി കൊടുത്തു തീർക്കാനുള്ള കോടികളും വേണ്ടിവരും. മറ്റു ചെലവുകളും കുതിച്ചുയരുന്നു.
ബിവറേജസ് ഒൗട്ട് ലൈറ്റുകൾ തുറന്നു വച്ചിട്ടുണ്ടെങ്കിലും മദ്യവിൽപന കുറഞ്ഞത് ഇതിൽ നിന്നുള്ള നികുതി വരുമാനത്തിൽ വൻതോതിലുള്ള കുറവു വരുത്തിയിട്ടുണ്ട്. നേരത്തെ നികുതിയിനത്തിൽ പ്രതിദിനം 25- 26 കോടി ഖജനാവിലേക്ക് എത്തിയിരുന്നത് 10- 11 കോടിയായി ഇടിഞ്ഞു. പെട്രോൾ, ഡീസൽ നികുതി ഇനത്തിൽ ലഭിച്ചിരുന്ന തുകയിൽ 80 ശതമാനവും നഷ്ടമാകുമെന്നാണു കരുതുന്നത്.
ഇപ്പോൾ വാഹനങ്ങളൊന്നും പുറത്തിറങ്ങാത്ത അവസ്ഥയാണ്. പ്രതിമാസം 650 കോടി വരെ ഈ ഇനത്തിൽ നികുതിയായി സംസ്ഥാനത്തിനു ലഭിച്ചിരുന്നു. ലോട്ടറി വിൽപന പൂർണമായി നിർത്തിവച്ചു. ഇതുവഴി 500 കോടി ഖജനാവിനു നഷ്ടമായി. രജിസ്ട്രേഷൻ നികുതിയും സ്റ്റാംപ് ഡ്യൂട്ടിയും ഈമാസം 600 കോടി വരെ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതിലും ഗണ്യമായ കുറവുണ്ടാകും.
കടകളും വ്യാപാര സ്ഥാപനങ്ങളും ഭാഗികമായി അടഞ്ഞു കിടക്കുന്നതോടെ ചരക്കു സേവന നികുതിയിനത്തിൽ ലഭിക്കേണ്ട തുകയിലും കുറവുണ്ടാകാമെന്നാണു ധനവകുപ്പ് വിലയിരുത്തൽ. കൂടാതെ സർക്കാരിലേക്ക് മറ്റിടങ്ങളിലായി ലഭിക്കേണ്ട വരുമാന മാർഗങ്ങളും ഒരുമാസം വരെ വൈകും.
2018ലെ മഹാപ്രളയത്തിൽ പോലും 500 കോടി രൂപയിൽ താഴെയായിരുന്നു സംസ്ഥാനത്തിന്റെ വരുമാന നഷ്ടം. കോവിഡ് മൂലമുള്ള സ്തംഭനാവസ്ഥ എത്രകാലം തുടരുമെന്നു തീർച്ചയില്ലാത്തതിനാൽ ഇതിന്റെ പേരിലുണ്ടാകുന്ന നഷ്ടത്തിന്റെ കണക്കിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്.
കെ. ഇന്ദ്രജിത്ത്
ലോക്ക് ഡൗണ്‍: കേരളത്തിന്റെ വരുമാന നഷ്ടം 5,000 കോടി
05:01 PM Mar 25, 2020 | Deepika.com