കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ ഫിഷറീസ് ഹാർബറുകൾ അടച്ചു. സംസ്ഥാനമാകെ ലോക്ക്ഡൗണ്‍ നടപ്പാക്കിയ സാഹചര്യത്തിലും ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച സാഹചര്യത്തിലുമാണ് 31 വരെ ഹാർബറുകൾ അടയ്ക്കാൻ മത്സ്യത്തൊഴിലാളി സംഘടനകൾ തീരുമാനിച്ചത്.
ജില്ലയിലെ പ്രധാന ഹാർബറുകളിലൊന്നായ തോപ്പുംപടി ഹാർബറിൽനിന്ന് 650 ഗിൽനെറ്റ്, 300 ടോൾനെറ്റ്, പഴ്സീൻ എന്നീ ബോട്ടുകളും ചൂണ്ടബോട്ടുകളും മത്സ്യബന്ധനത്തിനു പോകേണ്ടെന്ന് കൊച്ചിൻ ഫിഷറീസ് ഹാർബർ കോ-ഓർഡിനേഷൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. തുടർന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടുകളൊക്കെ തിങ്കളാഴ്ച വൈകീട്ടോടെ തിരികെയെത്തി. ഇന്നലെ ഇവിടെനിന്ന് ബോട്ടുകൾ കടലിൽ പോയില്ല.
മുനന്പം, ചെല്ലാനം, വൈപ്പിൻ, മുരുക്കുംപാടം ഹാർബറുകളും അടച്ചു. തിങ്കളാഴ്ച മുതൽ 31 വരെ കാളമുക്ക് ലേല സെന്ററും അടച്ചിട്ടു. കൊച്ചി ഫിഷറീസ് ഹാർബറിൽ തിങ്കളാഴ്ചയിലെ ലേലം ഒഴിവാക്കി.
ലോക്ക് ഡൗണിന്റെ ഭാഗമായി പതിനായിരത്തിലേറെ മത്സ്യബന്ധന തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി. ഇവർക്ക് മാസം 5,000 രൂപയെങ്കിലും സാന്പത്തിക ആശ്വാസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
ഫിഷറീസ് ഹാർബറുകൾ അടച്ചു
04:31 PM Mar 25, 2020 | Deepika.com