സംസ്ഥാന സർക്കാർ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫാക്ടറി നിയമത്തിന്റെയും ഫാക്ടറി ചട്ടങ്ങളുടെയും പരിധിയിൽ വരുന്ന കണ്ടിന്യൂസ് പ്രോസസ് ഇൻഡസ്ട്രീസ് ഒഴികെയുള്ള മറ്റു ഫാക്ടറികളുടെ പ്രവർത്തനം ഈ മാസം 31 വരെ നിർത്തിവയ്ക്കാൻ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ പി. പ്രമോദ് സർക്കുലർ പുറത്തിറക്കി.
ഫാക്ടറിയിലെ കരാർ, ദിവസ വേതനം, അതിഥി തൊഴിലാളികളുൾപ്പെടെയുള്ള എല്ലാ തൊഴിലാളികൾക്കും ശന്പളത്തോടെയുള്ള അവധി നൽകണമെന്ന് സർക്കുലറിൽ നിഷ്കർഷിച്ചിട്ടുണ്ട്. കെമിക്കൽ പ്രോസസ് പ്ലാന്റ്, ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്, പെട്രോളിയം, പെട്രോ കെമിക്കൽ പ്ലാന്റുകൾ, എൽപിജി ബോട്ടിലിംഗ് പ്ലാന്റുകൾ, ഫ്യൂവൽ ഡിസ്ട്രിബ്യൂഷൻ ഡിപ്പോകൾ, അവശ്യ വസ്തു നിർമാണമേഖല, ഭക്ഷ്യവസ്തുക്കൾ, മൃഗങ്ങൾക്ക് തീറ്റ ഉത്പാദിപ്പിക്കുകയും നിർമിക്കുകയും ചെയ്യുന്ന ഫാക്ടറികൾ മുതലായവകൾക്ക് വ്യവസ്ഥകളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. മിനിമം തൊഴിലാളികളെ മാത്രമേ ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യിക്കാനാകുകയുള്ളു. സ്ഥാപനങ്ങൾ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ സർക്കുലറിൽ വ്യക്തമാക്കിയിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കണം.
അപകടകരമായ കെമിക്കലുകൾ, സ്റ്റോറേജുകൾ എന്നിവയ്ക്ക് പ്രത്യേകം സുരക്ഷിതത്വം ഉറപ്പാക്കണം. ഇതു കൈകാര്യം ചെയ്യുന്നതിനു വേണ്ട വിദഗ്ധ തൊഴിലാളികളെ സജ്ജീകരിക്കണം. രോഗ്യവ്യാപനമുണ്ടാകുന്ന പക്ഷം അടിയന്തരമായി ഫാക്ടറീസ് വകുപ്പിനെ അറിയിക്കുകയും സുരക്ഷിതത്വം ഉറപ്പാക്കി സ്ഥാപനം ഷട്ട് ഡൗണ്‍ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.
ഫാക്ടറികളുടെ പ്രവർത്തനം 31 വരെ നിർത്തിവയ്ക്കണമെന്ന് നിർദേശം
04:21 PM Mar 25, 2020 | Deepika.com