കോവിഡ്-19 വരുത്തിവച്ച സാന്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രത്യേക സാന്പത്തിക പാക്കേജ് കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രത്യേക സാന്പത്തിക പാക്കേജിനു രൂപംനൽകി വരികയാണെന്ന് ഇന്നലെ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ നടത്തിയ പത്രസമ്മേളനത്തിൽ അവർ പറഞ്ഞു. അതോടൊപ്പംതന്നെ 2018-19 സാന്പത്തികവർഷത്തെ ആദായനികുതി, ജിഎസ്ടി റിട്ടേണ്‍ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി. വൈകി അടയ്ക്കുന്പോൾ ചുമത്തുന്ന പിഴപ്പലിശ 12 ശതമാനത്തിൽ നിൻ ഒൻപതു ശതമാനമാക്കി കുറച്ചു.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ജിഎസ്ടി റിട്ടേണ്‍ സമർപ്പിക്കുന്നതിനുള്ള കാലാവധിയാണ് ജൂൺ 30 വരെ നീട്ടിയത്. അഞ്ചു കോടി രൂപയിൽ താഴെ അറ്റാദായമുള്ള കന്പനികൾക്ക് പിഴയോ ലേറ്റ് ഫീയോ ഈടാക്കില്ല. അതിനു മുകളിലുള്ള കന്പനികളുടെ പിഴ ഒന്‍പതു ശതമാനം മാത്രമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അടുത്ത മൂന്നു മാസത്തേക്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മിൽനിന്നും പണം പിൻവലിക്കാം. ഇതിന് സർവീസ് ചാർജ് ഈടാക്കില്ല. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. വാണിജ്യ ബാങ്കിടപാടുകൾക്കുള്ള ഡിജിറ്റൽ ചാർജുകളും കുറച്ചു. പാൻ കാർഡും ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും ജൂണ്‍ 30 വരെ നീട്ടി. വിവാദ് സേ വിശ്വാസ് നികുതി തർക്കവും ജൂണ്‍ 30 വരെ നീട്ടി. ഇതിനായി പത്തു ശതമാനം അധിക തുക ഈടാക്കില്ല.
കസ്റ്റംസ് ക്ലിയറൻസ് വിഭാഗം ജൂണ്‍ 30 വരെ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. പരോക്ഷ നികുതിക്കായുള്ള സബ്കാ വികാസ് പദ്ധതിയുടെ കാലാവധിയും ജൂണ്‍ 30 വരെ നീട്ടി. ഇതിന് പലിശ ചുമത്തില്ല. കന്പനികളുടെ ബോർഡ് മീറ്റിംഗുകൾ കൂടാനുള്ള സമയപരിധി 60 ദിവസമാക്കി പുനഃക്രമീകരിച്ചു.
കോവിഡ്-19: പ്രത്യേക സാന്പത്തിക പാക്കേജ് ഉടൻ
03:58 PM Mar 25, 2020 | Deepika.com