ഒരു ഡോക്ടർ ദന്പതികൾക്കും അവരുടെ കുട്ടിയുമുൾപ്പെടെ ഏഴോളം മലയാളികൾക്ക് ഇന്നലെ കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായ മലയാളികളുടെ എണ്ണം പതിനഞ്ചായി ഉയർന്നു.
ബ്രിട്ടനിലെ ആശുപത്രികളിലും കെയർ ഹോമുകളിലും ഉൾപ്പടെ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെ രോഗീപരിചരണത്തിൽ ഏർപ്പെടുന്നവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനം ബ്രിട്ടനിൽ അനിയന്ത്രിതമായി വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ അടിയന്തരാവസ്ഥക്ക് സമാനമായ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭക്ഷണ പദാർഥങ്ങൾ വാങ്ങുന്നതിനോ ജോലിക്കു പോകുവാനോ തിരികെ വരുവാനോ മരുന്നുകളും മറ്റും വാങ്ങുന്നതിനോ അല്ലാതെ മറ്റു കാര്യങ്ങൾക്കായി ആരും വീടുവിട്ടു പുറത്തു പോകരുതെന്ന കർശന നിർദേശമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്സൻ പ്രഖ്യാപിച്ചത്. മൂന്നാഴ്ചത്തേക്കാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
നിയന്ത്രണങ്ങൾ തെറ്റിക്കുന്നവർക്കു സ്പോട്ട് ഫൈൻ ഉൾപ്പെടെ ചുമത്താൻ പൊലീസിന് പ്രത്യേക അധികാരവും നൽകിയിട്ടുണ്ട്. എന്നാൽ, പൊതു ഗതാഗത സംവിധാനങ്ങൾ ഒന്നും നിർത്തലാക്കിയിട്ടില്ല , ഇതും ജനം പാലിച്ചില്ല എങ്കിൽ രാജ്യം പൂർണമായും ലോക്ക്ഡൗണ് ചെയ്യേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വരുംദിവസങ്ങളിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
എന്നാൽ, ഈ പ്രഖ്യാപനങ്ങൾക്കുശേഷവും രാജ്യത്തിന്റെ പല ഭാഗത്തും പൊതു സ്ഥലങ്ങളിലും ബസുകളിലും ലണ്ടൻ നഗരത്തിലെ അണ്ടർഗ്രൗണ്ട് ട്യൂബുകളിലും ഒക്കെ വലിയ തിരക്കായിരുന്നു അനുഭവപ്പെടുന്നത്. ഏതൊക്കെ ജോലികൾ ആണ് അത്യാവശ്യ സർവീസുകളിൽ പെടുന്നതെന്നും ഏതൊക്കെ ജോലികൾക്കായുള്ളവരാണ് പുറത്തിറങ്ങാൻ സാധിക്കാത്തതെന്നും വ്യക്തമാക്കാതിരുന്നതിനാൽ രാജ്യമെങ്ങും പ്രതിഷേധവും ഉയരുന്നുണ്ട്. ഇന്ന് സർക്കാർ ഇത് സംബന്ധിച്ച കൂടുതൽ വ്യക്തത വരുത്തുമെന്നാണ് കരുതുന്നത്.
ഷൈമോൻ തോട്ടുങ്കൽ
ബ്രിട്ടനിലും ലോക്ക്ഡൗൺ; വൈറസ് ബാധിച്ച മലയാളികളുടെ എണ്ണം 15
03:00 PM Mar 25, 2020 | Deepika.com