സംസ്ഥാനത്തെ 14 ജില്ലകളും സന്പൂർണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗൺ ഇന്ന് അർദ്ധരാത്രി മുതൽ ഈ മാസം 31 വരെയാണ് നടപ്പാക്കുക. പൊതുഗതാഗതം നിർത്തലാക്കും. സംസ്ഥാന അതിർത്തികൾ അടയ്ക്കുമെന്നും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്വകാര്യ ബസുകളോ കെഎസ്ആർടിസിയോ ഉണ്ടാവില്ല. സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. പെട്രോൾ പന്പുകളും മെഡിക്കൽ ആവശ്യത്തിനുള്ള കടകളും തുറന്നു പ്രവർത്തിക്കും. റസ്റ്ററന്റുകൾ അടയ്ക്കും. എന്നാൽ ഹോം ഡെലിവറി അനുവദിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ അടയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് നിർബന്ധിത നിരീക്ഷണം നടപ്പിലാക്കും. അന്യസംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കും. തൊഴിൽരഹിതരായവർക്ക് ഭക്ഷണം ഉറപ്പാക്കും. എല്ലാ ജില്ലകളിലും കോവിഡ് പ്രത്യേക ആശുപത്രി തയാറാക്കും. ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ പുറത്തിറങ്ങുന്പോൾ അകലം പാലിക്കണം. സംസ്ഥാനത്ത് കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചുവരെ മാത്രമേ തുറക്കാവൂ എന്നും മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് കൂടുതലായി ഐസൊലേഷൻ കേന്ദ്രങ്ങൾ തുറക്കും.
നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണം വീടുകളിലെത്തിക്കും. മാധ്യമപ്രവർത്തകർക്ക് വാർത്തകൾ ശേഖരിക്കാൻ ആവശ്യമായ സൗകര്യം നൽകും. എന്നാൽ മാധ്യമ പ്രവർത്തകരും സ്വയം മുൻകരുതൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കാസർഗോഡ് ജില്ലയിൽ ജനങ്ങൾ പുറത്തിറങ്ങരുത്. നിർദേശം ലംഘിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. നിരീക്ഷണത്തിലുള്ളവർ നിയന്ത്രണം ലംഘിച്ചാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളം സമ്പൂർണമായി അടച്ചിടും; ലോക്ക് ഡൗൺ മാർച്ച് 31 വരെ
07:48 PM Mar 23, 2020 | Deepika.com