കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനിടെയിലും സാധരണ നിലയിൽ പ്രവർത്തിച്ച കൊച്ചി റിഫൈനറിയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. ജില്ലാ കളക്ടർ എസ്.സുഹാസാണ് പ്രവർത്തനം നിർത്തിവെക്കാൻ നിർദേശം നൽകിയത്.
ഈ മാസം 31 വരെ സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾ പാടില്ലെന്നും അത്യാവശ്യ ജോലികൾ മാത്രമേ പാടുള്ളുവെന്നുമാണ് നിർദേശം. സംസ്ഥാനത്തൊട്ടാകെ കർശന നിയന്ത്രണങ്ങൾ തുടരുന്നതിനിടെ റിഫൈനറിയിൽ ഇരുനൂറിലേറെ തൊഴിലാളികൾ കൂട്ടത്തോടെ എത്തിയത് വാർത്തയായിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവർക്ക് രാവിലെ എട്ടിനു തന്നെ ജോലിയിൽ പ്രവേശിക്കേണ്ടതിനാൽ 7.30 മുതൽ എട്ടുവരെയുള്ള സമയത്ത് തൊഴിലാളികൾ കൂട്ടമായെത്തുകയും ചെയ്യും. ഇത് വാർത്തയായതോടെയാണ് കളക്ടർ ഇടപെട്ടത്.
കൊച്ചി റിഫൈനറിയിലെ നിർമാണ പ്രവർത്തനങ്ങൾ കളക്ടർ നിർത്തിവെപ്പിച്ചു
04:52 PM Mar 23, 2020 | Deepika.com