ജില്ലയിൽ 19 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. ജനതാ കര്‍ഫ്യൂവിന് ശേഷം ജില്ലയില്‍ കാര്യമായ രീതിയില്‍ ആരും പുറത്തിറങ്ങിയിട്ടില്ല. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. പൊതുഗതാഗതവും പൂര്‍ണമായും നിരോധിച്ചതോടെ തെരുവുകൾ ആളൊഴിഞ്ഞ നിലയിലായി.
മെഡിക്കല്‍ ഷോപ്പുകള്‍, ഭക്ഷ്യവസ്തുക്കള്‍, പാല് എന്നിവ വില്‍ക്കുന്ന കടകള്‍ മാത്രം രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ തുറക്കാനാണ് അനുമതിയുള്ളത്. ഇവിടങ്ങളില്‍ ആളുകള്‍ കൂട്ടംകൂടി നില്ക്കാതിരിക്കാന് കടയുടമകളുടെയും അധികൃതരുടെയും ശ്രദ്ധയുണ്ടാവണമെന്നും നിർദ്ദേശമുണ്ട്. സ്ഥാപനങ്ങള്‍ക്ക് പുറത്ത് കൈകഴുകാനുള്ള സംവിധാനവും സാനിറ്റൈസറും ലഭ്യമാക്കിയിരിക്കണം. ഇവ ഉപയോഗിച്ച് കൈകഴുകിയതിനുശേഷം മാത്രമേ അകത്ത് പ്രവേശിക്കാന്‍ അനുവദിക്കാവൂ.
ആളുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാൻ അനുമതിയുണ്ട്. എന്നാല്‍ ഷെയര്‍ ടാക്സി, ഷെയര്‍ ഓട്ടോ പോലുള്ളവ അനുവദിക്കില്ല. വീടിനു പുറത്തിറങ്ങുന്നവര്‍ പരമാവധി മാസ്കോ തൂവാലയോ ഉപയോഗിക്കണം. റവന്യൂ അധികാരികളും ആരോഗ്യപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.
ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതിനായി കാസര്‍ഗോഡ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാഞ്ഞങ്ങാട് ബല്ല ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലും ചില സ്വകാര്യ സ്ഥാപനങ്ങളിലും വാര്‍ഡുകള്‍ സജ്ജീകരിച്ചു. കാസര്‍ഗോഡ് അരമന, കാഞ്ഞങ്ങാട് ലക്ഷ്മി മേഘന് എന്നീ സ്വകാര്യ ആശുപത്രികളുടെ കെട്ടിടങ്ങളും ജില്ലാ ഭരണകൂടം ഏറ്റെടുത്തു.
ജില്ലാ ആസ്ഥാനത്തുനിന്ന് അല്പം മാത്രം അകലെയായി ഏതാനും കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയായി നില്ക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഔപചാരികമായ ഉദ്ഘാടനത്തിന് കാക്കാതെ അടിയന്തിരമായി തുറന്നുകൊടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ഇതോടൊപ്പം ജില്ലയില്‍ ഡോക്ടര്‍മാരുടെ കടുത്തക്ഷാമം പരിഹരിക്കാന്‍ കരാര്‍ അടിസ്ഥാനത്തിലെങ്കിലും പുതിയ നിയമനങ്ങള്‍ നടത്തണമെന്ന ആവശ്യവും ശക്തമായി.
കാസർഗോഡ് നിശ്ചലമായി; ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ
04:49 PM Mar 23, 2020 | Deepika.com