കോവിഡ്-19 വൈറസ് ബാധയെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യു ഏറ്റെടുത്ത് കേരളം. കോവിഡിനെതിരേ രാജ്യം തീർത്ത വലിയ പ്രതിരോധത്തിൽ കേരളം ഗ്രാമ, നഗര വ്യത്യാസമില്ലാതെ നിശ്ചലമായി. പൊതു ഗതാഗത സംവിധാനങ്ങൾ പ്രവർത്തിച്ചില്ല.
ചരക്കുവാഹനങ്ങളും ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും മാത്രമാണ് ഇന്നലെ നിരത്തിലിറങ്ങിയത്. അവശ്യ സർവീസുകളായ പാൽ, പത്രം, ആംബുലൻസ് എന്നിവ സർവീസ് നടത്തി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആളുകൾ റോഡിലിറങ്ങി. കടകന്പോളങ്ങൾ പൂർണമായി അടഞ്ഞു കിടന്നു. കെഎസ്ആർടിസിയും സർവീസുകൾ നടത്തിയില്ല. സ്വകാര്യ ബസുകളും സർവീസുകൾ റദ്ദാക്കി. വൈകുന്നേരം അഞ്ചിന് കൈകൊട്ടിയും പാത്രങ്ങൾ തമ്മിലടിച്ചും മണിമുഴക്കിയും ജനങ്ങൾ ആരോഗ്യപ്രവർത്തകരോട് ആദരവ് പ്രകടിപ്പിച്ചു.
ജനത കർഫ്യുവിനു മുൻപു തന്നെ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിരുന്നു. കർഫ്യുവിന് മുന്പ് യാത്ര ആരംഭിച്ച ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തിയത്. സംസ്ഥാനത്തു നിന്നും ആരംഭിക്കുന്ന ഒരു ട്രെയിനുകളും ഇന്നലെ സർവീസ് നടത്തിയില്ല. കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതിനുശേഷം ആദ്യമായി ഇന്നലെ നിലച്ചു. മാളുകൾ ഉൾപ്പെടെ വ്യാപാര കേന്ദ്രങ്ങൾ അടഞ്ഞു കിടന്നു. ഫ്ളാറ്റുകളിൽ താമസിക്കുന്നവരോടു പുറത്തിറങ്ങരുതെന്ന് അതത് അസോസിയേഷനുകളും നിർദേശിച്ചിരുന്നു.
കോവിഡ്-19 രാജ്യമാകെ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ജനതാ കർഫ്യുവിന്റെ ഭാഗമായി വീടുകളിൽ ശുചീകരണപ്രവർത്തനങ്ങളുമായി മന്ത്രിമാരും മാതൃകയായി. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിൽ ശുചീകരണ പ്രവർത്തനങ്ങളുമായി ജനതാ കർഫ്യൂവിന് പിന്തുണയറിയിച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്റെ ഔദ്യോഗിക വസതിയായ വഴുതക്കാടുള്ള തൈക്കാട് ഹൗസും പരിസരവും രാവിലെ തന്നെ ശുചീകരിച്ചു. എല്ലാവരും അവരവരുടെ വീടും പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മഹാമാരിയെ പ്രതിരോധിക്കണമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി ഡോ.ടി.എം. തോമസ് ഐസക് ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ലാവിൽ ശുചീകരണത്തിനു ശേഷം എഴുത്തിനും വായനയ്ക്കുമായി സമയം കണ്ടെത്തി. മന്ത്രി എ.സി. മൊയ്തീൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും വീടുകളിൽ തന്നെയായിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റ ഇന്നലെ വീട്ടിലിരുന്നാണ് പോലീസിനെ നിയന്ത്രിച്ചത്.
ജനതാ കർഫ്യു ഏറ്റെടുത്ത് കേരളം
03:45 PM Mar 23, 2020 | Deepika.com