മുംബൈയിൽ നിന്നെത്തിയ 40 അംഗ സംഘത്തെ വലിയപറമ്പിൽ നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റി. വിവിധ സ്ഥലങ്ങളിൽനിന്ന് തൊഴിലെടുക്കുന്നതിനായി മുംബൈയിലും പരിസരങ്ങളിലും എത്തിയവർ ഇന്നലെ രാവിലെ ആറോടെയാണ് നേത്രാവതി എക്സ്പ്രസിൽ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്.
ചെറുവത്തൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകരും ചന്തേര എസ്ഐ കെ.പി. ഉണികൃഷ്ണന്റെ നേതൃത്വത്തിൽ പോലീസും റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. വലിയപറമ്പ്, പടന്ന പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുള്ളവരായിരുന്നു ട്രെയിനിൽ നാട്ടിലെത്തിയത്.
കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ എന്ന നിലയിൽ താത്കാലികമായി ഒരുക്കിയ നിരീക്ഷണ ക്യാമ്പിലേക്ക് ഇവരെ മാറ്റി. പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേകമായി തയാറാക്കിയ ക്യാമ്പിൽ 14 ദിവസം പാർപ്പിക്കും.
വിമാനത്താവളത്തിൽ തൊഴിലെടുക്കുന്നവർ ഉൾപ്പെടെ സംഘത്തിലുണ്ടെങ്കിലും നിലവിൽ ഇവരിലാർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
മുംബൈയിൽനിന്നെത്തിയ സംഘത്തെ നിരീക്ഷണ ക്യാമ്പിലേക്കു മാറ്റി
03:40 PM Mar 23, 2020 | Deepika.com