കൊറോണ വൈറസ് ബാധ രൂക്ഷമായതോടെ രാജ്യത്തു കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ തീരുമാനം. രാജസ്ഥാനു പിന്നാലെ പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലുങ്കാന, ഡൽഹി സംസ്ഥാനങ്ങൾ മാർച്ച് 31 വരെ പൂർണമായി അടച്ചിടുമെന്നു പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, ജാർഖണ്ഡ്, തമിഴ്നാട്, ഗോവ, ഉത്താഖണ്ഡ് സർക്കാരുകൾ ജനതാ കർഫ്യു നീട്ടിയതായി അറിയിച്ചു.
കൊറോണ ബാധ രൂക്ഷമായുള്ള കേരളത്തിലെ ഏഴുജില്ലകൾ അടക്കം രാജ്യത്തെ 75 ജില്ലകൾ അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാന ചീഫ് സെക്രട്ടറിമാരും വീഡിയോ കോൺഫറൻസ് ചേർന്നതിനു ശേഷമാണ് തീരുമാനം. ഗുഡ്സ് ട്രെയിനുകൾ ഒഴികെ സബർബൻ ട്രെയിനും മെട്രോ ട്രെയിനും അടക്കം എല്ലാ ട്രെയിനുകളും മാർച്ച് 31 വരെ നിർത്തിവയ്ക്കും.
അന്തർ സംസ്ഥാന ബസ് സർവീസുകൾ നിർത്തിവയ്ക്കാനും ഉന്നതതല യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ അതാത് സംസ്ഥാന സർക്കാരുകളോടു കേന്ദ്രം നിർദേശിച്ചു.
അതിർത്തികൾ അടയ്ക്കും
ഡൽഹിയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകൾക്കും വിലക്ക് ഏർപ്പെടുത്തി. പഞ്ചാബ്, രാജസ്ഥാൻ, തെലുങ്കാന സർക്കാരുകൾ പ്രഖ്യാപിച്ചതിനു സമാനമായി ഡൽഹിയിൽ എല്ലാ അതിർത്തികളും അടച്ചിടാനും നിരോധനാജ്ഞ ഏർപ്പെടുത്താനും തീരുമാനിച്ചു.
അവശ്യ വസ്തുക്കളുടെ വിതരണവും പഴം, പാൽ, പത്രം, പച്ചക്കറികൾ, മരുന്നുകൾ എന്നിവയുടെ വിപണനവും മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിൽ മുംബൈ, പൂന, നാഗ്പു ർ, പിന്പ്രി തുടങ്ങിയ നഗരങ്ങളിലും ഗുജറാത്തിലെ അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്കോട്ട് എന്നിവിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാജ്യവ്യാപകമായി നടത്തിയ ജനതാ കർഫ്യു ബുധനാഴ്ച വരെ നീട്ടുന്നതായി ഗോവ സർക്കാരും മാർച്ച് 31 വരെ നീട്ടുന്നതായി ഉത്തരാഖണ്ഡ്, ജാർഖണ്ഡ് സർക്കാരുകളും അറിയിച്ചു. തമിഴ്നാട്, കർണാടക, ബിഹാർ, ഒഡീഷ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ നിരോധനാജ്ഞയുണ്ട്.
ട്രെയിൻ സർവീസ് നിർത്തി
ഗുഡ്സ് ട്രെയിനുകൾ ഒഴികെയുള്ള മൂവായിരത്തോളം ട്രെയിനുകളാണ് മാർച്ച് 31 വരെ നിർത്തിവയ്ക്കുക.
മെയിൽ, എക്സ്പ്രസ് തുടങ്ങിയവയും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. യാത്ര ആരംഭിച്ച ട്രെയിനുകൾ അതു പൂർത്തിയാക്കാൻ അനുവദിക്കും. റദ്ദാക്കിയ ട്രെയിനുകളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് മുഴുവൻ തുകയും തിരികെ നൽകും. ഡൽഹി, കോൽക്കത്ത, നോയിഡ, കൊച്ചി മെട്രോ സർവീസുകൾ 31 വരെ നിർത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, അവശ്യവസ്തുക്കളുടെ വിതരണത്തെയും വിപണനത്തെയും നിയന്ത്രണങ്ങൾ ബാധിക്കില്ലെന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കി. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാർച്ച് 31 വരെ ബാങ്കുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, കൊറോണ വ്യാപനം മൂലം കടുത്ത പ്രതിസന്ധിയിലായ ഇറ്റലിയിൽ നിന്ന് 263 ഇന്ത്യാക്കാരെയും കൊണ്ടുള്ള വിമാനം ഇന്നലെ ഡൽഹിയിലെത്തി. ഇവരെ ഇന്ത്യ ടിബറ്റൻ ബോർഡർ പോലീസിന്റെ കീഴിലുള്ള ഛാവ്ലയിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റി.
രാജ്യത്ത് മരണം ഏഴായി
ബിഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഇന്നലെ ഒരാൾ വീതം മരിച്ചതോടെയാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി. ബിഹാറിൽ 38 വയസുള്ള യുവാവും ഗുജറാത്തിലെ സൂററ്റിൽ ഒരു പുരുഷനുമാണു മരിച്ചത്.
രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 370 ആയി ഉയർന്നു. അതേസമയം, രാജ്യത്തു രോഗത്തിന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
ഗുജറാത്തിൽ ആദ്യമരണം
സൂറത്ത്: കോവിഡ് ബാധിച്ചു ഗുജറാത്തിൽ അറുപത്തിയേഴുകാരൻ മരിച്ചു. സൂറത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. വൃക്ക സംബന്ധമായ അസുഖവും ആസ്ത്മയും മൂലം മാർച്ച് 17നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 21ന് ഇയാൾക്കു കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിൽ 17 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജിജി ലൂക്കോസ്
നിശ്ചലമാകുന്നു; രാജസ്ഥാൻ, പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലുങ്കാന, ഡൽഹി സംസ്ഥാനങ്ങൾ മാർച്ച് 31 വരെ അടച്ചിടും
03:28 PM Mar 23, 2020 | Deepika.com