വൈറസ് ബാധ ചെറുക്കുന്നതിനു സർക്കാർ ആരംഭിച്ച ബ്രേക്ക് ദി ചെയിൻ കാപെയ്നു പിന്തുണ നൽകിയാണ് കേരള പോലീസ് ഡാൻസ് വീഡിയോ തയാറാക്കിയത്. പോലീസിന്റെ പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങളുടെ ചുമതലയുള്ള സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളിലും സാമൂഹിക പ്രതിബദ്ധതയോടെ ഇടപ്പെട്ടു പ്രചാരം നൽകാറുണ്ട്. അതിന്റെ തുടർച്ചയായാണ് കോവിഡ് 19 ബാധയെക്കുറിച്ചും ക്യാപെയ്ൻ നടത്താൻ തീരുമാനിച്ചത്.
മീഡിയ സെന്ററിലെ പോലീസുകാരായ ഷിഫിൻ സി. രാജ്, രതീഷ് ചന്ദ്രൻ, വി.വി. അനൂപ് കൃഷ്ണ, ബി. ജഗത് ചന്ദ്, സി.പി. രാജീവ്, എം.വി. ഹരിപ്രസാദ് എന്നീ പോലീസുകാരാണ് ചുവടുവച്ചത്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ചിത്രീകരണത്തിനു മീഡിയ സെന്ററിലെ ജീവനക്കാരായ ബി.വി. കലയും എസ്.എൽ. ആദർശും സഹായികളായി. മറ്റൊരു ജീവനക്കാരനായ ഹേമന്ദ് ആർ. നായർ കാമറ, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെ സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ മിനിറ്റുകൾക്കകം വൈറൽ ആവുകയായിരുന്നു. ചൊവ്വാഴ്ചതന്നെ കേരള പോലീസിനെ പ്രശംസിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിൽ വീഡിയോ പങ്കുവച്ചു. ഡൽഹിയിലെ യുഎസ് എംബസിയും ആശംസയുമായി അവരുടെ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചു. ഇന്ത്യയിലെ ഏതാണ്ട് എല്ലാ ഭാഷകളിലെയും ചാനലുകളും ഓണ്ലൈൻ ന്യൂസ് പോർട്ടലുകളും സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടു വാർത്ത നൽകി.
തുടർന്നാണ് റോയിട്ടേഴ്സ്, എഎഫ്പി, എഎൻഐ എന്നീ അന്തർദേശീയ വാർത്താ ഏജൻസികൾ വീഡിയോ പങ്കുവച്ചത്. വ്യാഴാഴ്ചയോടെ ബിബിസി, ഫോക്സ് ന്യൂസ് 5, റഷ്യ ടുഡേ, സ്കൈ ന്യൂസ്, സൗത്ത് ചൈന മോർണിംഗ് പോസ്റ്റ്, ഇറ്റാലിയൻ ചാനലായ ട്രെന്റിനോ, ഡച്ച് ടിവി ചാനലായ എൻഒഎസ് ടർക്കി ചാനലായ എ ന്യൂസ് എന്നീ വിദേശ മാധ്യമങ്ങളും വീഡിയോടൊപ്പം കേരള പോലീസിനെ പ്രകീർത്തിച്ചു വാർത്ത നൽകി.