രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 298 ആയി. 39 വിദേശികൾ ഉൾപ്പെടെയാണിത്. ശനിയാഴ്ച വൈകുന്നേരം നാലുവരെ 36 മണിക്കൂറിനുള്ളിൽ 100 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാടിനു പിന്നാലെ പൂനയിലും വിദേശ സഞ്ചാര പശ്ചാത്തലം ഇല്ലാത്തയാൾക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതു രോഗബാധ സാമൂഹ്യവ്യാപനഘട്ടത്തിലേക്കു കടന്നെന്ന ഭീതി ജനിപ്പിച്ചു. നാഗ്പുരിലും പ്രാദേശിക വ്യാപനം നടക്കുന്നുവെന്ന സൂചനയുണ്ട്.
പ്രതിരോധത്തിന്റെ ഭാഗമായി ഡൽഹിയിൽ അഞ്ചിലധികം ആളുകൾ കൂടിച്ചേരുന്നതു വിലക്കി. സുരക്ഷ കണക്കിലെടുത്ത് രാജ്യതലസ്ഥാനം അടച്ചിടേണ്ടിവന്നാൽ അതിനും മുതിരുമെന്ന് ഇന്നലെ മുഖ്യമന്ത്രി അരിവിന്ദ് കേജരിവാൾ പറഞ്ഞു. സംസ്ഥാനം നിശ്ചലമാക്കുന്ന ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.
എന്നാൽ, ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഭാവിയിൽ അത്തരം നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മാസ്കിനും ഹാൻഡ് സാനിറ്റൈസറിനും കേന്ദ്രസർക്കാർ വിലകൾ നിജപ്പെടുത്തി. കുറഞ്ഞ വിലയ്ക്ക് ഇവ രണ്ടും ലഭ്യമാക്കാനാണ് നടപടി.
സാനിറ്റൈസറിന്റെ 200 മില്ലിലിറ്റർ ബോട്ടിലിന് നൂറ് രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര ഭക്ഷ്യ-ഉപഭോത്കൃതകാര്യമന്ത്രി രാംവിലാസ് പാസ്വാൻ വ്യക്തമാക്കി. ശസ്ത്രക്രിയാവേളയിൽ ഉപയോഗിക്കുന്ന രണ്ടു ലയറുള്ള മാസ്കിന് എട്ടുരൂപയും പൊതുജനങ്ങൾക്കുള്ള മൂന്നുലയറുള്ള മാസ്കിന് പത്തു രൂപയുമായിരിക്കും വില. അവശ്യവസ്തു നിയമം അനുസരിച്ചാണു നടപടി. ജൂണ് 30 വരെ ഇതിനു പ്രാബല്യമുണ്ടാകും.
ഇതിനിടെ, വൈറസ് പരിശോധന ത്വരിതഗതിയിൽ ആക്കണമെന്നും രാജ്യത്ത് കൂടുതൽ നിരീക്ഷണകേന്ദ്രങ്ങൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തു.
മാധ്യമ പ്രവർത്തകനായ പ്രശാന്ത് ടണ്ഠനും സാമൂഹ്യ പ്രവർത്തക കുഞ്ജന സിംഗുമാണു ഹർജി നൽകിയത്. പരിശോധന വ്യാപിപ്പിക്കാനും താത്കാലിക ആശുപത്രികൾ രൂപീകരിക്കാനും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.
സെബി മാത്യു
സമൂഹവ്യാപന ഭീതിയിൽ രാജ്യം
05:32 PM Mar 22, 2020 | Deepika.com