ഇറ്റലിയിലെ ആശുപത്രികളുടെ മുറികളും ജനറൽ വാർഡുകളും വരാന്തകളും നിറഞ്ഞുകവിഞ്ഞു കൊറോണ രോഗികൾ. അത്യാസന്ന നിലയിലെത്തിയ രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ വേണ്ടിടത്തോളം വെന്റിലേറ്റർ സംവിധാനമില്ല.
ഇറ്റലിയിലെ കൊറോണ മരണപ്പട്ടിക 5,150 കടന്നു. വിവിധ പ്രോവിൻസുകളിലായി രോഗബാധിതരുടെ എണ്ണം 37860 എന്ന നിരക്കിലേക്കു കുതിച്ചുയർന്നു. വിദഗ്ധ ചികിത്സ ലഭ്യമാക്കിയിട്ടും ഇതോടകം 5,200 പേർ മാത്രമെ പൂർണമായി രോഗവിമുക്തരായിട്ടുള്ളു. രോഗബാധിതരിൽ അഞ്ചു ശതമാനം മരണത്തിനു കീഴടങ്ങുന്നു എന്നതാണ് സർക്കാർതലത്തിലെ മെഡിക്കൽ നിരീക്ഷണം.
കൊറോണ മഹാമാരിയിൽ വെള്ളിയാഴ്ച മാത്രം 627 പേരാണ് ഇറ്റലിയിൽ മരിച്ചത്. കോറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ഒറ്റ ദിവസമുണ്ടായ ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. മരണനിരക്കിൽ വ്യാഴാഴ്ച ഇറ്റലി ചൈനയെ മറികടന്നു ഒന്നാമതെത്തി. അന്നേ ദിവസം ഇറ്റലിയിൽ പുതുതായി 5,986 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇന്നലെ 700 പേർക്കൂടി മരിക്കുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ശ്വാസതടസം അതീവ ഗുരുതരമായ നിലയിൽ മരണത്തോടു മല്ലടിക്കുകയാണ് ആയിരക്കണക്കിനു വയോധികർ. 18 മണിക്കൂർ തുടർഷിഫ്റ്റിൽ രോഗികളെ പരിചരിച്ചിരുന്ന 3,000 ഡോക്ടർമാരും 2,000 നഴ്സുമാരും കോറോണ ബാധിതരായി. അടുത്ത ജൂണിൽ മെഡിക്കൽ ബിരുദം നേടി ജോലിക്കിറങ്ങേണ്ട അവസാന വർഷ മെഡിക്കൽ വിദ്യാർഥികളോട് അടിയന്തര സാഹചര്യം മുൻനിർത്തി ഉടൻ ജോലിയിൽ പ്രവേശിക്കാൻ സർക്കാർ ഇന്നലെ നിർദേശം നൽകി.
വടക്കൻ പ്രവിശ്യയായ ലൊംബാർഡിയിൽ മാത്രം 22,300 പേരാണ് രോഗബാധികർ. ഇവിടെ ഇതുവരെ മരണസംഖ്യ 4,500 കവിഞ്ഞു. 2,600 പേർ അതീവ ഗുരുതരാവസ്ഥയിൽ ഇന്റൻസീവ് കെയർ യൂണിറ്റുകളിൽ കഴിയുകയാണ്. ചികിത്സാ സൗകര്യം കൂടുതലുള്ള ലോംബാർഡിയിലേക്കു മറ്റിടങ്ങളിൽനിന്നു ഹെലികോപ്ടറുകളിലാണു രോഗികളെ എത്തിക്കുന്നത്.
ഇറ്റലിയുടെ കണ്ണീരൊപ്പാൻ യൂറോപ്യൻ യൂണിയനും അന്താരാഷ്ട്ര ഏജൻസികളും വലിയ തോതിൽ സഹായം എത്തിക്കുന്നുണ്ട്. രോഗികളെപ്പോലെ ചികിത്സിക്കുന്നവരും രോഗത്തിന്റെ പിടിയിലമരുന്ന സാഹചര്യമാണ് ഇറ്റലി നേരിടുന്ന പരിമിതി. കഴിഞ്ഞ മാസം രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ കൊറോണ ഇത്ര തീവ്രമായ ദുരന്തമായി ഇറ്റലിയെ വിഴുങ്ങുമെന്ന് ആരും കരുതിയില്ല.
സർക്കാരും അന്താരാഷ്ട്ര സംഘടനകളും നൽകിയ മുന്നറിയിപ്പുകൾ കണക്കിലെടുക്കാതെ അന്താരാഷ്ട്ര വനിതാ ദിനത്തിലും ഫുട്ബോൾ മത്സരങ്ങളിലും ജനങ്ങൾ പുറത്തിറങ്ങി നടത്തിയ സന്പർക്കമാണ് വൈറസ് വ്യാപനത്തിനു കാരണമായത്. നിലവിലെ സൂചനകളനുസരിച്ച് ഇറ്റലിയിലെ മരണ സംഖ്യ ദിവസങ്ങൾക്കുള്ളിൽ പതിനായിരത്തിലെത്തിയേക്കാം.
ഇറ്റലിയിലെ ലോഡിയിൽനിന്നു ഫാ. ജിനോ മുട്ടത്തുപാടം
ഇറ്റലിയിൽ കൊറോണ മരണം 5,100 കടന്നു
04:36 PM Mar 22, 2020 | Deepika.com