കോവിഡ്-19 വൈറസിനു ചികിത്സയും പ്രതിരോധ വാക്സിനും കണ്ടെത്താനുള്ള ഗവേഷണങ്ങൾ തകൃതിയായി നടക്കുകയാണ്. ആദ്യം പ്രതിവിധിയോ ചികിത്സയോ പ്രതിരോധമോ കണ്ടെത്തുന്നതിന്റെ ഖ്യാതിയും അതുവഴിയുള്ള സാന്പത്തികനേട്ടവും സ്വന്തമാക്കാൻ കന്പനികൾ മാത്രമല്ല രാജ്യങ്ങളും മത്സരിക്കുന്നു.
ഔഷധമോ വാക്സിനോ അനായാസം കണ്ടെത്താനാവില്ല. രോഗത്തിന്റെ സ്വഭാവം മുതൽ അതു ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ വരെയുള്ള സങ്കീർണമായ വിവരങ്ങൾ വിശകലനം ചെയ്യണം. ഏതെങ്കിലും ഘട്ടത്തിൽ വൈറസിനെ തകർക്കാനും വൈറസ് കയറിയ കോശങ്ങളെ നിർജീവമാക്കാനും കഴിയുന്ന രാസസംയുക്തം കണ്ടെത്തണം. അതിനു വേറേ പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഇതിനെല്ലാം മാസങ്ങളും വർഷങ്ങളും നീണ്ട പരീക്ഷണങ്ങൾ വേണം.
കോവിഡിനെതിരേ ഔഷധപരീക്ഷണം നടത്തുന്നതിൽ ചില ഇളവുകളൊക്കെ ലോകാരോഗ്യ സംഘടനയും സർക്കാരുകളും നല്കിയിട്ടുണ്ട്. എങ്കിൽപ്പോലും ഒന്നരവർഷമെങ്കിലും വേണം ഒരു ഔഷധം വികസിപ്പിച്ചെടുക്കാൻ എന്നാണു ലോകാരോഗ്യസംഘടനയും മറ്റും പറയുന്നത്.
മറ്റു ചില വലിയ രോഗങ്ങൾക്കെതിരേ പ്രയോഗിക്കുന്ന ഔഷധങ്ങൾ പരീക്ഷിച്ചു വേഗം ഫലമുണ്ടാക്കുന്നതിലാണു പ്രമുഖ കന്പനികൾ ഏർപ്പെട്ടിരിക്കുന്നത്.
വാക്സിൻ കണ്ടെത്തൽ അതിലേറെ പ്രയാസമാണ്. വാക്സിൻ ആകാൻ സാധ്യതയുള്ള രാസസംയുക്തം വോളന്റിയർമാരിൽ പരീക്ഷിച്ച് ഫലം കണ്ടെത്തണം. ഇതിന് ആറുമാസമെങ്കിലും എടുത്താലേ യുക്തിസഹമായ നിഗമനങ്ങളിലെത്താനാവൂ. പിന്നീടാണു പാർശ്വഫലങ്ങൾ കണ്ടെത്തേണ്ടതും ദോഷങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതും.
ഔഷധങ്ങൾക്കായാലും വാക്സിനായാലും പരീക്ഷണം തുടങ്ങുന്പോഴേ അതേപ്പറ്റി അമിതപ്രതീക്ഷ നല്കേണ്ടതു യുക്തിസഹമല്ലെന്നു ലോകാരോഗ്യസംഘടനയും വിദഗ്ധ ഡോക്ടർമാരും ചൂണ്ടിക്കാട്ടുന്നു.
പരീക്ഷണത്തിലുള്ള ഔഷധങ്ങൾ
ലോകാരോഗ്യസംഘടന (ഹു) കോവിഡ് ചികിത്സയ്ക്കായി പരീക്ഷിക്കാൻ നാലു സംയുക്തങ്ങളാണ് ഇപ്പോൾ നിർദേശിച്ചിട്ടുള്ളത്.
1. റെംഡെസിവിർ
എബോള വൈറസിനെതിരേ വികസിപ്പിച്ച ഇത് സാർസ്, മെർസ് തുടങ്ങി കൊറോണ വൈറസ് മൂലമുള്ള രോഗങ്ങൾ ചികിത്സിക്കാനും ഉപയോഗിച്ചിട്ടുണ്ട്. അമേരിക്കയിലെ ഗിലയാദ് സൻസസിന്റെ ഈ ഔഷധം യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആണ് കോവിഡ് ബാധിതരിൽ പരീക്ഷിക്കുന്നത്.
2. ലോപിനാവിർ + റിട്ടോണാവിർ
എച്ച്ഐവി എയിഡ്സ് ചികിത്സയിൽ ഉപയോഗിക്കുന്ന ഇവയുടെ സംയുക്തപരീക്ഷണം ആദ്യം വിജയിച്ചില്ല. ചൈനയിൽ ഇത് ഉപയോഗിച്ചപ്പോൾ മികവ് കണ്ടില്ല. ഇന്ത്യ ഇതുപയോഗിച്ചപ്പോൾ മറ്റ് ആന്റിവൈറൽ ഔഷധങ്ങൾ കൂടാതെ 12 പേർ സുഖപ്പെട്ടു. ഇതിൽ ഒരാൾ പിന്നീടു മരിച്ചു. (ഈ മരണം കോവിഡ് കണക്കിൽ വന്നിട്ടില്ല). ലോപിനാവിറും റിട്ടോണാവിറും ഇന്റർഫെറോൺ ബീറ്റയും ചേർത്തും പരീക്ഷണം നടക്കുന്നുണ്ട്.
3. ക്ലോറോക്കിൻ
മലന്പനിക്കെതിരേ ഉപയോഗിക്കുന്ന ക്ലോറോക്കിൻ കോവിഡിനെതിരേ ഉപയോഗിക്കുന്നതിൽ ഏറ്റവുമധികം താത്പര്യം ടെസ്ല തലവൻ എലോൺ മസ്കിനാണ്. സഹസ്ര കോടീശ്വരനായ ഇദ്ദേഹം ഇതിലേക്കു പ്രസിഡന്റ് ട്രംപിനെയും തത്പരനാക്കി. മുന്പ് ചൈനാക്കാർ ലോപിനാവിർ + റിട്ടോണാവിറിനൊപ്പം ക്ലോറോക്കിൻ നല്കിയിട്ടു ഫലം ഉണ്ടായിരുന്നില്ല. 1940 കൾ മുതൽ മലന്പനിക്കെതിരേ പ്രയോഗിക്കുന്ന ക്ലോറോക്കിൻ സാർസിനെതിരേ കുറച്ചു ഫലപ്രദമായിരുന്നു.
4. ഫാവിപിറാവി
ഫ്യൂജി ഫിലിംസ് കന്പനിയുടെ ഒരു ഉപകന്പനി തയാറാക്കിയ ഫാവിപിറാവിയുടെ പ്രാരംഭപരീക്ഷണങ്ങൾ പ്രോത്സാഹജനകമാണ്. രോഗലക്ഷണങ്ങൾ നാലു ദിവസംകൊണ്ടു കുറയുന്നുണ്ട്. പരീക്ഷണങ്ങൾ തുടരുന്നു.
പുതിയ ഔഷധങ്ങൾ
പുതിയ ഔഷധങ്ങൾ കണ്ടെത്താൻ അമേരിക്കയിലും ചൈനയിലും തീവ്രഗവേഷണങ്ങൾ നടക്കുന്നു. അമേരിക്കയിലെ സിയാറ്റിലിൽ മോഡേണ എന്ന കന്പനിയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസും ചേർന്നാണു പ്രധാന ഗവേഷണം. ചൈനയിൽ സൈന്യത്തിന്റെ കീഴിലുള്ള അക്കാഡമി ഓഫ് മിലിട്ടറി മെഡിക്കൽ സയൻസസിലാണു പ്രധാന ഗവേഷണങ്ങൾ നടക്കുന്നത്.
വാക്സിൻ പേറ്റന്റിനു ട്രംപിന്റെ ഓഫർ
കോവിഡ്-19 നുള്ള ഔഷധം ആദ്യം കണ്ടെത്തുന്ന രാജ്യം അമേരിക്ക ആകണമെന്ന വലിയ മോഹമാണു പ്രസിഡന്റ് ഡോണൾഡ് ട്രംപിനുള്ളത്. ഈ രോഗത്തിനുള്ള വാക്സിന്റെ ബിസിനസ് അമേരിക്ക നിയന്ത്രിക്കണം എന്നതാണ് ട്രംപിന്റെ ആഗ്രഹം.
അതിനിടെ ജർമൻ കന്പനി ക്യുവർവാക് ഒരു വാക്സിൻ കണ്ടെത്തുന്നതിന് അടുത്തെത്തി എന്നു ട്രംപ് കേട്ടു. മടിച്ചില്ല, നേരിട്ടു കന്പനിയുമായി ബന്ധപ്പെട്ടു. കന്പനി ഗവേഷണം അമേരിക്കയിലേക്കു മാറ്റിയാൽ എല്ലാ ചെലവും വഹിക്കാം; പാരിതോഷികവും തരാം. അമേരിക്കയിൽനിന്നുള്ള ഉത്പന്നമായി പേറ്റന്റ് എടുക്കണം എന്നു മാത്രമായിരുന്നു വ്യവസ്ഥ.
ക്യുവർവാക്കിന്റെ 80 ശതമാനം ഉടമസ്ഥതയുള്ള ഡിയറ്റ്മർ ഹോപ്പ് പറയുന്നത്, കന്പനിയിലുള്ളവർ ഈ വിവരം അറിയിച്ചതേ താൻ ട്രംപിന്റെ ഓഫർ തള്ളിക്കളഞ്ഞെന്നാണ്.
ജർമൻ സർക്കാരും യൂറോപ്യൻ യൂണിയനും ക്യുവർവാക്കിനെ ജർമനിയിൽ നിലനിർത്താൻ ബദൽ ഓഫറുകൾ നല്കി. ട്രംപിന്റെ മോഹം നടന്നില്ല. യൂറോപ്യൻ യൂണിയൻ കന്പനിക്ക് മുന്പ് നല്കിയതിനു പുറമെ 929 കോടി രൂപ ഗ്രാന്റ് നല്കി.
ട്രംപിനെപ്പോലെ ചൈനയും വാക്സിൻ ഗവേഷകരെ ചാക്കിലാക്കാൻ ശ്രമിക്കുന്നുണ്ട്. ജർമനിയിലെ ബയോ എൻടെക്കിൽ ഓഹരിയെടുക്കാൻ 13.33 കോടി ഡോളറാണു ചൈനയിലെ ഒരു കന്പനി ഓഫർ ചെയ്തത്. ചൈനീസ് മിലിട്ടറിയുമായി ബന്ധമുള്ള കന്പനിയാണ് ഓഫർ വച്ചതെന്നു പറയപ്പെടുന്നു.
കോവിഡ്-19: മരുന്നു തേടി മത്സരം
03:54 PM Mar 22, 2020 | Deepika.com