കൊറോണ വൈറസ് ബാധയ്ക്കു ശമനമില്ല. 186 രാജ്യങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചു. മരണം പന്തീരായിരത്തോടും രോഗബാധിതർ മൂന്നു ലക്ഷത്തോടും അടുക്കുന്നു. ഒട്ടുമിക്ക രാജ്യങ്ങളിലും സാധാരണ ജനജീവിതം തകിടംമറിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫാക്ടറികളും ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടലിൽ തന്നെ. നൂറു കോടി ജനങ്ങൾ അടച്ചുപൂട്ടലിലായി.
രോഗവ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങളാണ് രാജ്യങ്ങൾ ഏർപ്പെടുത്തുന്നത്. രോഗം ആദ്യം കണ്ടെത്തിയ വുഹാൻ നഗരം ഒരു ഡസൻ നഗരങ്ങൾ അടച്ചിട്ട ചൈനീസ് നടപടിയെ ചോദ്യംചെയ്തവർതന്നെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഇത്തരമൊരു പ്രതിസന്ധിയും അവസ്ഥയും ലോകം നേരിടുന്നത് ഇതാദ്യം.
ലോകത്തിലെ വൻ നഗരങ്ങളെല്ലാം അടച്ചുപൂട്ടിയ നിലയിലാണ്. തെരുവുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, ബാറുകൾ. തിയറ്ററുകൾ, റസ്റ്ററന്റുകൾ, ജിമ്മുകൾ എല്ലാം വിജനം.
യുഎസിൽ ജനസംഖ്യ ഏറ്റവും കൂടിയ കലിഫോർണിയ സംസ്ഥാനത്ത് ജനങ്ങൾ പുറത്തിറങ്ങുന്നത് തടഞ്ഞു. നാലു കോടി ജനങ്ങളെ ഇതു ബാധിക്കും. സംസ്ഥാനത്തെ ലോസ് ആഞ്ചലസ്, സാൻഫ്രാൻസിസ്കോ മുതലായ വൻ നഗരങ്ങൾ, ഇല്ലിനോയിയിലെ ഷിക്കാഗോ, ന്യൂയോർക്കിലെ ന്യൂയോർക്ക് സിറ്റി എന്നിവയെല്ലാം പൂട്ടിയ നിലയിലാണ്. അവശ്യവസ്തുക്കൾക്കൊഴികെ ആരും പുറത്തിറങ്ങാൻ പാടില്ല.
വടക്കൻ ഇറ്റലിയിൽ മാർച്ച് ആദ്യംതന്നെ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ വന്നിട്ടും രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണം കുറഞ്ഞില്ല. ഒന്നരക്കോടിയിലധികം പേരാണ് ക്വാറന്റൈൻ നേരിടുന്നത്. സാന്പത്തിക തലസ്ഥാനമായ മിലാൻ അടച്ചുപൂട്ടിയത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ടൂറിസ്റ്റ് കേന്ദ്രമായ വെനീസ് വിജനമായിരിക്കുകയാണ്.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട സ്പെയിനിലെ ജനസംഖ്യയുടെ ഒട്ടുമുക്കാലും വീട്ടിനുള്ളിൽതന്നെ. പ്രമുഖ നഗരങ്ങളായ മാഡ്രിഡും ബാഴ്സലോണയും നിശ്ചലം. അനാവശ്യമായി പുറത്തിറങ്ങിയാൽ സൈനികർ പിടിച്ചുകൊണ്ടുപോകുമെന്ന മുന്നറിയിപ്പും ഇന്നലെ പുറപ്പെടുവിച്ചു.
ഫ്രാൻസിൽ പാരീസ് അടക്കമുള്ളയിടങ്ങളിലായി ആറേമുക്കാൽ കോടി ജനങ്ങൾ നിയന്ത്രണങ്ങൾ നേരിടുന്നു. ജർമനിയിലെ ജനസംഖ്യയിൽ രണ്ടാമതുള്ള ബവേറിയ സംസ്ഥാനത്ത് ഇന്നലെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ബ്രിട്ടനിൽ ലണ്ടനിലടക്കം ഇന്നലെ മുതൽ പൂർണ അടച്ചുപൂട്ടൽ പ്രാബല്യത്തിലായി. ബാർ, പബ്ബ്, തിയേറ്റർ മുതലായവ തുറക്കില്ല.
സ്വിറ്റ്സർലൻഡ്, നെനതർലൻഡ്സ്, ഓസ്ട്രിയ, ബെൽജിയം, നോർവേ, സ്വീഡൻ, ഡന്മാർക്ക് തുടങ്ങി രോഗം പടരുന്നതിൽ മുന്നിലുള്ള രാജ്യങ്ങളെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ തിങ്കളാഴ്ചമുതൽ അടിയന്തരാവസ്ഥ പ്രാബല്യത്തിലാകും.
നൂറുകോടി ജനം അടച്ചുപൂട്ടലിൽ
03:49 PM Mar 22, 2020 | Deepika.com