യുകെയിൽ കഴിഞ്ഞ ദിവസം രണ്ടു മലയാളി നഴ്സുമാർക്കു കോവിഡ്-19 ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന മലയാളി സമൂഹം ആശങ്കയിൽ. മിക്കവാറും ആശുപത്രികളിലും നഴ്സിംഗ് റെസിഡൻഷൽ ഹോമുകളിലും ആയി ഏകദേശം അരലക്ഷത്തോളം മലയാളികൾ ജോലിചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.
കോവിഡ് സ്ഥിരീകരിച്ച രണ്ടു മലയാളി നഴ്സുമാരെകൂടാതെ പനിയും മറ്റു അസ്വസ്ഥതകളും പ്രകടിപ്പിച്ച മറ്റു ചില മലയാളികളും സ്വയം ഐസൊലേഷനു വിധേയമായി വീടുകളിൽ കഴിയുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
മിക്കവാറും മലയാളികൾ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നതിനാൽ ഇവർക്കു ജോലിക്കു ഹാജരാകേണ്ട സാഹചര്യമാണ് രാജ്യത്തു നിലവിൽ ഉള്ളത്. ഇന്നലെ മുതൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സർക്കാർ തീരുമാനം കൈക്കൊണ്ടു എങ്കിലും കീ വർക്കേഷ്സ് വിഭാഗത്തിൽ ഉള്ള ഡോക്ടേഴ്സ്, നഴ്സസ്, പോലീസ് , മെയിൽ സർവീസ് ഉൾപ്പെടെ ഉള്ള അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ആളുകളുടെ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നതിനു തടസമില്ല എന്നും സർക്കാർ അറിയിച്ചിട്ടുണ്ട് .
വെള്ളിയാഴ്ച രാത്രി മുതൽ ആളുകൾ ഏറ്റവും കൂടുതൽ സമ്മേളിക്കുന്ന നിശാ ക്ലബ്ബുകൾ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, പബ്ബുകൾ, ജിമ്മുകൾ, സിനിമാ ശാലകൾ എന്നിവയും അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു. സ്ഥാപനങ്ങൾ അടച്ചിടുന്നതു മൂലം വേതനം ലഭിക്കാതെ വരുന്ന ജീവനക്കാർക്ക് എൺപതു ശതമാനം വരെ വേതനം നൽകാൻ സർക്കാർ തീരുമാനം എടുത്തിട്ടുണ്ട് .
എന്നാൽ, യുകെയിലെ വിവിധ സർവകലാശാലകളിൽ ഉന്നത പഠനത്തിനായി എത്തിയിരിക്കുന്ന മലയാളികൾ ഉൾപ്പെടെ ഉള്ള വിദ്യാർഥികൾ തങ്ങളുടെ ദൈനംദിന ചെലവുകൾക്കായി പണം കണ്ടെത്തിയിരുന്നത് ഇത്തരം സ്ഥാപനങ്ങളിൽ പാർട്ട് ടൈം ജോലി ചെയ്തായിരുന്നു. യൂണിവേഴ്സിറ്റികൾ അടയ്ക്കുകയും നാട്ടിലേക്കു യാത്രാവിലക്ക് നിലവിൽ വരികയും ചെയ്തതോടെ ഇവർ കൂടുതൽ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്.
രോഗലക്ഷണമുള്ള എല്ലാവരെയും പരിശോധനയ്ക്കു വിധേയരാക്കി തുടങ്ങിയിട്ടുണ്ട്. വിസമ്മതിക്കുന്നവർക്ക് ആയിരം പൗണ്ടാണ് പിഴ. നിലവിലെ സാഹചര്യത്തിൽ വരുന്ന മൂന്ന് ആഴ്ചകൊണ്ടു രോഗബാധയെ നിയന്ത്രിച്ചു നിർത്താൻ കഴിയും എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതീക്ഷ പ്രകടിപ്പിക്കുന്നത് .
ഷൈമോൻ തോട്ടുങ്കൽ
യുകെ മലയാളികൾ ആശങ്കയിൽ
03:47 PM Mar 22, 2020 | Deepika.com