കോവിഡ്-19 ജാഗ്രതയുടെ ഭാഗമായി റദ്ദാക്കുന്ന ടിക്കറ്റുകളുടെ തുക മടക്കി നൽകാനുള്ള നടപടിക്രമങ്ങളിൽ റെയിൽവേ ഇളവ് വരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പാസഞ്ചർ റിസർവേഷൻ കൗണ്ടർ മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവർ ടിക്കറ്റ് റദ്ദാക്കാനും തുക കൈപ്പറ്റാനും റെയിൽവേ സ്റ്റേഷനിൽ വരേണ്ട സമയപരിധി ദീർഘിപ്പിച്ചതായി റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു. ഇളവ് ഇന്നലെ മുതൽ നിലവിൽ വന്നു. ഏപ്രിൽ 15 വരെയുള്ള ബുക്കിംഗുകൾക്കാണ് ഇളവ് ലഭ്യമാക്കിയിരിക്കുന്നത്. അതേസമയം, ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗിനുള്ള നിയമങ്ങളിൽ മാറ്റമില്ലെന്നും റെയിൽവേ അറിയിച്ചു.
ഏപ്രിൽ 15 വരെ റദ്ദാക്കുന്ന ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവർക്ക് ടിക്കറ്റ് ഹാജരാക്കാനുള്ള സമയം മൂന്നു ദിവസത്തിൽനിന്ന് 45 ദിവസമായി വർധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ട്രെയിൻ റദ്ദാക്കിയ തീയതി മുതൽ 45 ദിവസത്തിനകം ടിക്കറ്റ് കൗണ്ടറിൽ ടിക്കറ്റ് ഹാജരാക്കിയാൽ മതി.
സ്വമേധയാ യാത്ര റദ്ദാക്കിയവർ 30 ദിവസത്തിനകം ടിക്കറ്റ് ഡിപ്പോസിറ്റ് റെസിപ്റ്റ് ഹാജരാക്കിയാൽ മതി. ചീഫ് ക്ലെയിംസ് ഓഫീസർ മുഖേന നൽകപ്പെടുന്ന ടിക്കറ്റ് ഡിപ്പോസിറ്റ് റെസിപ്റ്റിന്റെ അടിസ്ഥാനത്തിൽ തുക തിരികെ നൽകുന്നതിനുള്ള സമയപരിധി 60 ദിവസമാക്കി ഉയർത്തി. നേരത്തേ ഇത് 10 ദിവസമായിരുന്നു. എസ്എംഎസ് മുഖേന ടിക്കറ്റ് റദ്ദാക്കുന്നവർക്കു തുക തിരികെ കൈപ്പറ്റാനുള്ള സമയപരിധി 30 ദിവസമാക്കി ദീർഘിപ്പിച്ചതായും റെയിൽവേ അറിയിച്ചു.
റദ്ദാക്കിയ ടിക്കറ്റ് ഹാജരാക്കാൻ അവസരം
03:03 PM Mar 22, 2020 | Deepika.com