ദിനംപ്രതി പതിനായിരക്കണക്കിന് ആളുകൾ എത്തിയിരുന്ന കൊച്ചി അന്താരാഷ് ട്ര വിമാനത്താവളവും പരിസരവും കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തിൽ ആളൊഴിഞ്ഞനിലയിൽ. ഇന്നു മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണമായി നിലയ്ക്കും. അതോടെ വിമാനത്താവളം കൂടുതൽ നിശ്ചലമാകും. ആഭ്യന്തര സർവീസുകൾ മാത്രമായിരിക്കും തത്കാലം ഇവിടെനിന്നുണ്ടാകുക.
ആളുകളുടെ വരവ് കുറഞ്ഞതോടെ വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങൾ അടച്ചുതുടങ്ങി. വിമാനത്താവളത്തിൽ എത്തുന്നവരെ മാത്രം ആശ്രയിച്ചാണ് ഇവ പ്രവർത്തിച്ചിരുന്നത്. ഇവ ഇനി എന്നു തുറക്കുമെന്നു പറയാനാവാത്ത സ്ഥിതിയാണ്. വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു.
വിമാനത്താവളത്തെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന മോട്ടോർ വാഹന തൊഴിലാളികളും ജോലി നഷ്ടപ്പെട്ട സ്ഥിതിയിലായി.2018, 2019 കാലയളവിൽ മഹാപ്രളയഘട്ടത്തിൽ സമാനമായ സംഭവം ഈ പ്രദേശത്ത് ഉണ്ടായിരുന്നു.
പ്രളയത്തിൽ മുങ്ങി കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം വിമാനത്താവളത്തിനും പ്രദേശത്തെ കച്ചവടസ്ഥാപനങ്ങൾക്കും ഉണ്ടായിരുന്നു. അതിൽനിന്നു പതുക്കെ കരകയറി വരുന്നതിനിടെയാണു വീണ്ടും പ്രതിസന്ധി ഉടലെടുത്തത്.
കൊച്ചി വിമാനത്താവളം ആളൊഴിഞ്ഞ നിലയിൽ
03:01 PM Mar 22, 2020 | Deepika.com