ആലപ്പുഴ ജില്ലയിൽ 10 പേരിൽ കൂടുതൽ ഒത്തുചേരുന്നതിനു നിരോധമേർപ്പെടുത്തി. വിവാഹം, യോഗങ്ങൾ, പരിശീലനം, സെമിനാർ, പ്രാർഥന എന്നിങ്ങനെ എല്ലാ പരിപാടികൾക്കും വിലക്ക് ബാധകമാണെന്നു ജില്ലാ കളക്ടർ അറിയിച്ചു.
കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. സർക്കാരിന്റെ നിർദേശത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ ഉൾപ്പടെ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കൊറോണ വ്യാപനം തടയുന്നതിനായുള്ള സർക്കാർ നിർദേശം ലംഘിച്ചു വിവാഹം വിപുലമായി നടത്തിയവർക്കെതിരേ ആലപ്പുഴയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ടൗണ്‍ ഹാളിൽ കഴിഞ്ഞ 15-ന് നടന്ന വിവാഹത്തിനെതിരേയാണു കേസ്.
വിവാഹവുമായി ബന്ധപ്പെട്ട ആളുകൾ കൂടുന്ന പരിപാടികൾ ലഘൂകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് വിവാഹിതയായ പെണ്‍കുട്ടിയുടെ പിതാവിന് അന്പലപ്പുഴ തഹസിൽദാർ നോട്ടീസ് നൽകിയിരുന്നു. കൂടാതെ തഹസിൽദാർ നേരിട്ടെത്തി കുടുംബാംഗങ്ങളെ കാണുകയും 60 പേരിൽ കൂടുതൽ വിവാഹത്തിൽ പങ്കെടുക്കില്ല എന്നുള്ള ഉറപ്പ് വാങ്ങുകയും ചെയ്തു
എന്നാൽ 60 പേരിൽ കൂടുതൽ പങ്കെടുക്കില്ല എന്ന ഉറപ്പുതെറ്റിച്ചുകൊണ്ട് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പോലും സ്വീകരിക്കാതെ ആയിരത്തിലധികം ആളുകൾ വിവാഹത്തിന് എത്തിച്ചേർന്നു. ഈ പശ്ചാത്തലത്തിലാണ് വിവാഹം നടത്തിയ ആൾക്കെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആലപ്പുഴയിൽ 10 പേരിൽ കൂടുതൽ ഒത്തുചേരുന്നതിനു നിരോധനം; കനത്ത ജാഗ്രത
07:58 PM Mar 21, 2020 | Deepika.com