കൊറോണ വ്യാപനം തടയുന്നതിനായുള്ള സർക്കാർ നിർദേശം ലംഘിച്ച് വിവാഹം വിപുലമായി നടത്തിയവർക്കെതിരേ കേസ്. ആലപ്പുഴ ടൗണ്‍ ഹാളിൽ കഴിഞ്ഞ 15-ന് നടന്ന വിവാഹത്തിനെതിരേയാണു കേസ്.
വിവാഹവുമായി ബന്ധപ്പെട്ട ആളുകൾ കൂടുന്ന പരിപാടികൾ ലഘൂകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് വിവാഹിതയായ പെണ്‍കുട്ടിയുടെ പിതാവിന് അന്പലപ്പുഴ തഹസിൽദാർ നോട്ടീസ് നൽകിയിരുന്നു. കൂടാതെ തഹസിൽദാർ നേരിട്ടെത്തി കുടുംബാംഗങ്ങളെ കാണുകയും 60 പേരിൽ കൂടുതൽ വിവാഹത്തിൽ പങ്കെടുക്കില്ല എന്നുള്ള ഉറപ്പ് വാങ്ങുകയും ചെയ്തു.
ആർഡിഒ സന്തോഷ് കുമാറും വിവാഹ ചടങ്ങുകളിലെ കൂടുതൽ ആളുകളെ പങ്കെടുക്കരുതെന്ന് നിർദേശിച്ചിരുന്നു. ഹാൾ ബുക്ക് ചെയ്തതിന് ചെലവായ തുക തിരിച്ചുനൽകാനും തയ്യാറായിരുന്നു.
എന്നാൽ 60 പേരിൽ കൂടുതൽ പങ്കെടുക്കില്ല എന്ന ഉറപ്പ് പാടെതെറ്റിച്ചുകൊണ്ട് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പോലും സ്വീകരിക്കാതെ ആയിരത്തിലധികം ആളുകൾ വിവാഹത്തിന് എത്തിച്ചേർന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ രോഗവ്യാപനത്തിന് കാരണമാകുന്ന തരത്തിലാണ് ആളുകൾ വിവാഹത്തിൽ പങ്കെടുത്തത്.
ഇതേതുടർന്ന്, സ്ഥലത്തുണ്ടായിരുന്ന മുനിസിപ്പൽ കൗണ്‍സിലറുടെ സഹായത്തോടെ മൈക്ക് അനൗണ്‍സ്മെന്റ് നടത്തി ജനങ്ങളെ പിരിച്ചുവിട്ടു. ഇതിനുശേഷമാണ് സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ചതിന് തഹസിൽദാരുടെ നിർദ്ദേശപ്രകാരം ആലപ്പുഴ നോർത്ത് പോലീസ് വിവാഹം നടത്തിയ ആൾക്കെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജാഗ്രതാ നിർദേശം ലംഘിച്ച് വിവാഹാഘോഷം; വധുവിന്റെ പിതാവിനെതിരേ കേസ്
07:57 PM Mar 21, 2020 | Deepika.com