കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്, കർണാടക പാതകൾ ഇന്നലെ അടച്ചെങ്കിലും കർശന നിയന്ത്രണങ്ങളോടെ അതിർത്തി റോഡുകളിലൂടെ യാത്ര അനുവദിക്കാൻ തീരുമാനിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് തമിഴ്നാട്, കർണാടക ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന കാസർഗോഡ് ജില്ലയിലെ 12 റോഡുകൾ ഇന്നലെ അടച്ചിരുന്നു. തലപ്പാടി നാഷണൽ ഹൈവേ, കൊട്ടിയാടി-സുള്ള്യ സംസ്ഥാനപാത തുടങ്ങിയ പാതകളിലൂടെ കടന്നുവരുന്ന യാത്രക്കാരെ കർശനപരിശോധനയ്ക്കു വിധേയമാക്കിയതിന് ശേഷമാണ് ഇന്നലെ കടത്തിവിട്ടത്.
അതിർത്തികൾ അടയ്ക്കില്ലെങ്കിലും അതിർത്തികളിൽ കർശന പരിശോധനകളുണ്ടാകും. ഡോക്ടർമാർ, ജൂണിയർ ഹെൽത് ഇൻസ്പെക്ടർമാർ ആരോഗ്യപ്രവർത്തകർ പോലീസുകാർ എന്നിവരടങ്ങിയ സംഘം അതിർത്തി റോഡുകളിൽ പരിശോധന നടത്തും. കേരളം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കോയന്പത്തൂരിലെ ഒൻപത് ചെക്ക് പോസ്റ്റുകൾ അർധരാത്രിയോടെ അടയ്ക്കുമെന്നായിരുന്നു സൂചന. എന്നാൽ ചീഫ് സെക്രട്ടറി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കർശന നിയന്ത്രണങ്ങളോടെ അത്യാവശ്യ യാത്രകൾ അനുവദിക്കുമെന്നാണ് വിവരം.
അതിർത്തികൾ അടയ്ക്കില്ല
05:52 PM Mar 21, 2020 | Deepika.com