ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രതിരോധ സംവിധാനങ്ങള്‍ കാസര്‍ഗോഡ് കർശനമാക്കുന്നു. സംസ്ഥാനത്തു ഗള്‍ഫ് രാജ്യങ്ങളുമായി ഏറ്റവുമധികം ബന്ധം പുലര്‍ത്തുന്ന ജില്ലകളില്‍ ഒന്നായ കാസർഗോട്ട് കഴിഞ്ഞ ഒരു മാസത്തിനകം നാട്ടിലെത്തിയ പ്രവാസികളുടെ കൃത്യമായ കണക്കെടുക്കാനോ അവര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല. വിദേശങ്ങളിൽനിന്നെത്തിയവർ നിയന്ത്രണങ്ങള്‍ക്കു വില കല്പിക്കാതെ യഥേഷ്ടം ഇറങ്ങിനടക്കുന്നതു സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നുവെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയുടെ വടക്കന്‍ മേഖലയിലെ പ്രവാസികള്‍ കൂടുതലായും മംഗളൂരു വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. ഇവിടെ വന്നിറങ്ങിയ പ്രവാസികളുടെ കൃത്യമായ കണക്കുകളോ റൂട്ട് മാപ്പോ ജില്ലാ ഭരണകൂടത്തിന്റെ കൈയിലില്ല. ദേശീയപാതയേയോ പൊതുഗതാഗത സംവിധാനങ്ങളേയോ ആശ്രയിക്കാതെ സ്വകാര്യ വാഹനങ്ങളില്‍ ഊടുവഴികളിലൂടെ നാട്ടിലെത്തിയവരും ഏറെയാണ്. ഇന്നലെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. പ്രധാന പാതകള്‍ ഒഴികെ കര്‍ണാടകയിലേക്കുള്ള അതിര്‍ത്തി റോഡുകള്‍ അടച്ചിടാനുള്ള തീരുമാനം ഇതിന്റെ തുടര്‍ച്ചയാണ്. എന്നാല്‍, ഇതിനുമുമ്പേ തന്നെ എത്രയോ പേര് ഈ വഴികളിലൂടെ ഒരു പരിശോധനയുമില്ലാതെ നാട്ടിലെത്തിയിട്ടുണ്ട്.
മംഗളൂരുവില്‍ വിമാനമിറങ്ങി സര്‍ക്കാര്‍ ഒരുക്കിയ കെഎസ്ആര്‍ടിസി ബസുകളില്‍ നാട്ടിലെത്തിയവരെ പോലും കൃത്യമായി പരിശോധ നടത്താന്‍ ജില്ലയിലെ ആരോഗ്യവിഭാഗത്തിനു കഴിഞ്ഞിട്ടില്ല. ബുധനാഴ്ചയും വ്യാഴാഴ്ചയും മംഗളൂരുവില്‍ വിമാനമിറങ്ങി കാസര്ഗോഡെത്തിയവരെ പരിശോധിക്കാന്‍ ജനറല്‍ ആശുപത്രിയില്‍ സംവിധാനമില്ലാതിരുന്ന അവസ്ഥ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജില്ലയില്‍ മെഡിക്കല്‍ കോളജ് ഇല്ലാത്തതിന്റെ കുറവും കൃത്യമായി അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തി യാതൊരു നിയന്ത്രണവുമില്ലാതെ ദിവസങ്ങളോളം പല സ്ഥലങ്ങളിലും കറങ്ങിനടന്നിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാണ് ജില്ലയിൽ രോഗവ്യാപനത്തിന്റെ വ്യാപ്തി അധികരിക്കാൻ കാരണം.
നിർദേശം പാലിക്കാതെ ഇറങ്ങി നടന്നത് കാസർഗോഡിന്റെ താളം തെറ്റിച്ചു
05:47 PM Mar 21, 2020 | Deepika.com